തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങള്‍. ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വലിയ പ്രഖ്യാപനങ്ങളും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 26 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു.
നിലവില്‍ സംസ്ഥാനത്തെ 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേരാണ് കഴിയുന്നത്. പത്തനംതിട്ടയില്‍ 157-ഉം, കോട്ടയത്ത് 154-ഉം, ആലപ്പുഴയില്‍ 81-ഉം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,882 ഹെക്ടര്‍ കൃഷിയിടം നശിച്ചതുവഴി 23,537 കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പ്രാഥമിക കണക്കുകള്‍ പ്രകാരം 67.44 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആഗസ്റ്റ് 8 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം (എസ്.ഡി.ആര്‍.എഫ് വഴി 4 ലക്ഷം, സി.എം.ഡി.ആര്‍.എഫ് വഴി 2 ലക്ഷം, പി.എം.എന്‍.ആര്‍.എഫ് വഴി 2 ലക്ഷം വീതം) നല്‍കും. സംസ്‌കാരച്ചെലവുകള്‍ക്കായി 10,000 രൂപയും അനുവദിച്ചു.
വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളം കയറിയ എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ ധനസഹായം (ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കില്ല). വെള്ളം കയറി കടകള്‍ നശിച്ചവര്‍ക്കും 10,000 രൂപ നല്‍കും.
പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായം 4 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമായി ഉയര്‍ത്തി. വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാനും വീട് നിര്‍മ്മിക്കാനുമുള്ള സഹായം 10 ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് പുതിയ വീട് തയ്യാറാകുന്നതുവരെ വാടകച്ചെലവും സര്‍ക്കാര്‍ വഹിക്കും. ഓരോ റേഷന്‍ കാര്‍ഡിലുമുള്ള രണ്ട് പേര്‍ക്ക് വീതം പ്രതിദിനം 300 രൂപ നല്‍കും.
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും: കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം 25 ശതമാനം വര്‍ദ്ധിപ്പിച്ചു. നാശനഷ്ടമുണ്ടായ എം.എസ്.എം.ഇകള്‍ക്ക് ബാങ്കുകളുമായി സഹകരിച്ച് 12 ലക്ഷം രൂപ വരെ വായ്പയും, 25 ശതമാനം വരെയോ (അല്ലെങ്കില്‍ 3 ലക്ഷം വരെയോ) മാര്‍ജിന്‍ മണിയോ അല്ലെങ്കില്‍ 9 ശതമാനം പലിശയോ സര്‍ക്കാര്‍ നല്‍കും.
മറ്റ് പ്രത്യേക സഹായങ്ങള്‍: കണ്ണൂര്‍ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും അദ്ദേഹത്തിന്റെ വീടുപണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, 2024-ല്‍ തൃശൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടിട്ടും ഇതുവരെ ധനസഹായം ലഭിക്കാത്ത 248 ഗുണഭോക്താക്കള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിക്കും.
പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാനായി റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെ നിയമിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ ആദ്യ ഗഡുവായി 2029.15 കോടി രൂപ അനുവദിച്ചു. മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടിയും കോര്‍പ്പറേഷനുകള്‍ക്ക് 188 കോടിയും സ്പില്‍ഓവര്‍ പദ്ധതികള്‍ക്കായി അധികമായി നല്‍കും. പാചകത്തൊഴിലാളികളുടെ വേതനത്തിനായി 44 കോടി രൂപ അനുവദിച്ചു.
മഴ മാറിയാലുടന്‍ റവന്യൂ, ജലസേചന വകുപ്പുകളുടെ നേതൃത്വത്തില്‍ ഡാമുകളിലെയും നദികളിലെയും മണലും ചെളിയും നീക്കം ചെയ്ത് ഫ്‌ലഡ് മാപ്പിംഗ് നടപ്പാക്കുമെന്നും, ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ ഇന്ത്യയ്ക്ക് മാതൃകയായ രീതിയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ദുരന്തനിവാരണ പദ്ധതിയും അലര്‍ട്ട് സംവിധാനവും മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Related News