l o a d i n g

ഗൾഫ്

ഇറാനില്‍ അധികാര വടംവലി ശക്തമാകുന്നു: പരമാധികാരിയും പ്രസിഡന്റും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്

Thumbnail

ടെഹ്‌റാന്‍: അമേരിക്കയ്ക്കെതിരെ യുദ്ധകാല നേതൃത്വം ഒറ്റക്കെട്ടാണെന്ന് വരുത്തിതീര്‍ക്കുമ്പോഴും, ഇറാന്റെ ഭരണകൂടത്തിനുള്ളില്‍ അധികാരത്തിനായി കടുത്ത വടംവലി ആരംഭിച്ചതായി സൂചന. ഹോര്‍മുസ് കടലിടുക്ക് അമേരിക്കയ്ക്കെതിരെ എന്തുമാത്രം ആയുധമാക്കണം, വാഷിംഗ്ടണുമായുള്ള ചര്‍ച്ചകള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നീ വിഷയങ്ങളിലാണ് ഇറാന്‍ നേതൃത്വത്തിനുള്ളില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ് ഈ ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വെളിച്ചം വീശുന്നത്. പരമാധികാരി മുജ്തബ ഖാംനഇയുമായി കുടുംബബന്ധമുള്ള മുതിര്‍ന്ന പുരോഹിതന്‍ മുഹമ്മദ് ബാഘര്‍ ഖരാസി പറഞ്ഞതനുസരിച്ച്, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വീണ്ടും രാജിഭീഷണി മുഴക്കിയാല്‍ ആ രാജി അംഗീകരിക്കുമെന്ന് മുജ്തബ ഖാംനഇയി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധപഠന ഇന്‍സ്റ്റിറ്റ്യൂട്ട് (ISW) റിപ്പോര്‍ട്ട് ചെയ്ത ഈ വിവരം ഇറാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പെസെഷ്‌കിയന്‍ പലതവണ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് ഖരാസി അവകാശപ്പെടുന്നത്.

പ്രസിഡന്റിന്റെ രാജിഭീഷണിക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍
മുന്‍ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധനായ പ്രസിഡന്റ് പെസെഷ്‌കിയന്‍ യാഥാര്‍ത്ഥ്യബോധമുള്ള (പ്രാഗ്മാനറ്റിക്) വിഭാഗത്തില്‍ പെടുന്ന നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ഭരണകൂട നയങ്ങളെ സ്വാധീനിക്കാനായി പെസെഷ്‌കിയന്‍ രാജിഭീഷണി ആയുധമാക്കുന്നത് തടയാനാണ് മുജ്തബ ഖാനഇ ഈ മുന്നറിയിപ്പ് നല്‍കിയതെന്ന് പറയുന്നു.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ചും പ്രാഗ്മാറ്റിക് വിഭാഗത്തിനുള്ളില്‍ ഭിന്നതയുണ്ട്. കടലിടുക്ക് ദീര്‍ഘകാലത്തേക്ക് അടച്ചിടുന്നത് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എതിര്‍പ്പിന് കാരണമാകുമെന്ന് 2015-ലെ ആണവക്കരാറിന് ചുക്കാന്‍ പിടിച്ച മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് ആഗസ്റ്റ് 3-ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മിതവാദികളും അതിതീവ്ര നിലപാടുകാരും തമ്മിലുള്ള പോര്
അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരം കാണണമെന്നാണ് പെസെഷ്‌കിയനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മൊഹമ്മദ് ബാഘര്‍ ഗാലിബാഫ് തുടങ്ങിയ സഖ്യകക്ഷികളുടെയും നിലപാട്. എന്നാല്‍ അമേരിക്കയുമായുള്ള ചര്‍ച്ചകളെ എതിര്‍ക്കുന്ന അതിതീവ്ര വിഭാഗം വിട്ടുവീഴ്ചയില്ലാത്ത ഏറ്റുമുട്ടലിനാണ് വാദിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന ഈ ചേരിപ്പോര് ഇറാനില്‍ വരും ദിവസങ്ങളില്‍ നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അതിനിടെ ഇറാന്‍ പരമാധികാരി ആയത്തുല്ല അലി ഖാംനഇയുടെ വധത്തിന് ശേഷം രാജ്യത്തിന്റെ ചുമതലയേറ്റെടുത്ത പുതിയ പരമാധികാരി മുജ്തബ ഖാംനഇയുമായുള്ള ആശയവിനിമയം നിലവില്‍ ഏറെ ദുഷ്‌കരമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വെളിപ്പെടുത്തി. എങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യത്തിന് വലിയൊരു കരുത്താണെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യം മുന്നോട്ട് കുതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് മുന്‍ പരമാധികാരി അലി ഖാംനഇയെ വധിച്ചത്. ഇറാന്‍ തകര്‍ന്നടിയുമെന്ന നിരാശയില്‍ നിന്നാണ് ഈ ക്രൂരകൃത്യം അവര്‍ ചെയ്തതെന്ന് പെസെഷ്‌കിയന്‍ കുറ്റപ്പെടുത്തി. 'എന്നിരുന്നാലും രാജ്യം തകര്‍ന്നില്ല, നമ്മുടെ പുതിയ പ്രിയപ്പെട്ട നേതാവിനെ നാം തിരഞ്ഞെടുത്തു. നിലവില്‍ അദ്ദേഹവുമായുള്ള ആശയവിനിമയം ബുദ്ധിമുട്ടാണെങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം ഈ പാതയില്‍ തുടര്‍ന്നുപോകാന്‍ നമുക്ക് വലിയൊരു കരുത്താണ്,' അദ്ദേഹം പറഞ്ഞു.

കടുത്ത ബാങ്കിങ് ഉപരോധങ്ങള്‍, വിദേശ ഇടപാടുകളിലെ നിയന്ത്രണങ്ങള്‍, നാവിക ഉപരോധം, നിലവിലുള്ള യുദ്ധം എന്നിവ കാരണം ഇറാന്‍ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സിന്‍ഹ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട അലി ഖാംനഇയുടെ മകനായ മുജ്തബ ഖാംനഇയെ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് രാജ്യത്തിന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുതിയ പരമാധികാരിയായി തിരഞ്ഞെടുത്തത്.

ഇതിനിടയില്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതത്തിനായി ഇറാനും ഒമാനും തമ്മിലുള്ള പുതിയ കരാര്‍ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി, നിലവിലുള്ള താല്‍ക്കാലിക വടക്കന്‍, തെക്കന്‍ പാതകള്‍ക്ക് പകരമായി രണ്ട് മുതല്‍ നാല് മാസം വരെ ഇറാന്റെ പ്രാദേശിക ജലാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പുതിയ ഒറ്റ പാത നിലവില്‍ വരും.

Latest News

 വേങ്ങര സ്വദേശി ജിദ്ദയില്‍ നിര്യാതനായി: ജിസാനില്‍ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ സ്വദേശി നൗഫലിന്റെ മൃതദേഹം ഖബറടക്കി
വേങ്ങര സ്വദേശി ജിദ്ദയില്‍ നിര്യാതനായി: ജിസാനില്‍ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ സ്വദേശി നൗഫലിന്റെ മൃതദേഹം ഖബറടക്കി
August 6, 2026
ഇസ്സ്ലാഹിയ ഹോസ്റ്റല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 'ഹോസ്റ്റാള്‍ജിയ@സിഎംആര്‍' ആഗസ്റ്റ് 8-ന്
ഇസ്സ്ലാഹിയ ഹോസ്റ്റല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 'ഹോസ്റ്റാള്‍ജിയ@സിഎംആര്‍' ആഗസ്റ്റ് 8-ന്
August 6, 2026
ജോലിക്കിടെ കുഴഞ്ഞു വീണ് കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു
ജോലിക്കിടെ കുഴഞ്ഞു വീണ് കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു
August 6, 2026
ഖത്തര്‍ എയര്‍വേയ്സ് ബഹ്‌റൈന്‍, കുവൈറ്റ്, അര്‍ബില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ഖത്തര്‍ എയര്‍വേയ്സ് ബഹ്‌റൈന്‍, കുവൈറ്റ്, അര്‍ബില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
August 6, 2026
 ജിദ്ദ മല്ലൂസും എന്‍ കംഫര്‍ട്സും സംയുക്തമായി സിനിമ പ്രദര്‍ശനം നടത്തി
ജിദ്ദ മല്ലൂസും എന്‍ കംഫര്‍ട്സും സംയുക്തമായി സിനിമ പ്രദര്‍ശനം നടത്തി
August 6, 2026
 അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അവസരം ഒരുക്കണം; മുഖ്യമന്ത്രിക്ക് പ്രവാസി കോണ്‍ഗ്രസ് നിവേദനം
അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അവസരം ഒരുക്കണം; മുഖ്യമന്ത്രിക്ക് പ്രവാസി കോണ്‍ഗ്രസ് നിവേദനം
August 6, 2026
റേഞ്ച് റോവര്‍ എസ്വി അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3.80 കോടി രൂപ
റേഞ്ച് റോവര്‍ എസ്വി അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3.80 കോടി രൂപ
August 6, 2026
 വിമാനത്തിന്റെ ജനല്‍ ചില്ലിന് കേടുപാടുവരുത്തിയ മലയാളി യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു
വിമാനത്തിന്റെ ജനല്‍ ചില്ലിന് കേടുപാടുവരുത്തിയ മലയാളി യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു
August 6, 2026
സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഐടിഐ, ഡിപ്ലോമക്കാര്‍ക്കും കോളേജില്‍ ബിരുദ പഠനത്തിനു ചേരാം
സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഐടിഐ, ഡിപ്ലോമക്കാര്‍ക്കും കോളേജില്‍ ബിരുദ പഠനത്തിനു ചേരാം
August 6, 2026
അമേരിക്ക ആക്രമിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ ഉറവിടങ്ങള്‍ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
അമേരിക്ക ആക്രമിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ ഉറവിടങ്ങള്‍ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
August 6, 2026