ടെഹ്‌റാന്‍: യു.എസുമായി വീണ്ടും ഏതെങ്കിലും തരത്തിലുള്ള സൈനിക സംഘര്‍ഷമുണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍ണ്ണായക ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളൊന്നാകെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യു.എസിന്റെയും സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കാനും സൈനിക നീക്കങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കാനുമാണ് ഇറാന്‍ ഈ തന്ത്രം പയറ്റുന്നതെന്ന് അഞ്ച് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 28-ന് ഇറാനിലെ ഊര്‍ജ്ജ ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നയതന്ത്ര തലത്തിലുള്ള കടുത്ത നീക്കങ്ങളുമായി ഇറാന്‍ രംഗത്തെത്തിയത്.
അതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും പാകിസ്ഥാന്‍ ആര്‍മി ചീഫുമായും ഉന്നതതല ചര്‍ച്ചകള്‍ നടത്തി. യു.എസിനെ പുതിയ ആക്രമണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. ഇറാനെതിരെ ആക്രമണമുണ്ടായാല്‍ ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കും നേരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണമുണ്ടായാല്‍ ഗള്‍ഫിലെ എണ്ണപ്പാടങ്ങള്‍, റിഫൈനറികള്‍, വൈദ്യുതി ഗ്രിഡുകള്‍, ജലവിതരണ ശൃംഖലകള്‍, ഗതാഗത സംവിധാനങ്ങള്‍ എന്നിവയെല്ലാം ലക്ഷ്യമിടുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. മേഖലയെത്തന്നെ 'ഒരു അഗ്‌നിഗോളമാക്കി മാറ്റും' എന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയത്.
മേഖലയിലെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ വലിയ നാശനഷ്ടങ്ങളേ ഉണ്ടാക്കൂ എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിലയിരുത്തി. യു.എസിനോട് സൈനിക നടപടി നീട്ടിവെക്കാനും ചര്‍ച്ചകളിലേക്ക് മടങ്ങാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പെട്ടെന്ന് തന്നെ ഒരു കരാറിലെത്താന്‍ കഴിയുമെന്ന വ്യവസ്ഥയില്‍ ഇറാനുനേരെയുള്ള ആക്രമണം റദ്ദാക്കാന്‍ താന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 2-ന് വ്യക്തമാക്കിയിരുന്നു. എങ്കിലും, ഇറാന്‍ ഉയര്‍ത്തുന്ന ഈ ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ മണ്ണിലെ യു.എസ് സൈനിക താവളങ്ങളും ഊര്‍ജ്ജ കയറ്റുമതിയും സുരക്ഷിതമായി നിലനിര്‍ത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ കടുത്ത നയതന്ത്ര സമ്മര്‍ദ്ദത്തിലാണ്.
അമേരിക്കയ്ക്ക് സമ്പൂര്‍ണ്ണ വിജയം അവകാശപ്പെടാനാകാത്ത വിധത്തിലുള്ള ഒരു നയപരമായ ഒത്തുതീര്‍പ്പിലേക്കോ അതോ ഗള്‍ഫിനെയാകെ ബാധിക്കുന്ന വലിയൊരു യുദ്ധത്തിലേക്കോ കാര്യങ്ങള്‍ എത്തിക്കുക എന്നതാണ് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നിലുള്ള വഴികളെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
Related News