റിയാദ്: യെമനിലെ ഹൂതികളുടെ ആക്രമണത്തില്‍ സൗദി അറേബ്യന്‍ അതിര്‍ത്തി പ്രദേശമായ നജ്റാനില്‍ 11 പൗരന്മാര്‍ക്ക് പരിക്കേറ്റതായി ലെജിറ്റിമസി പുനഃസ്ഥാപിക്കുന്നതിനുള്ള സൗദി നേതൃത്വത്തിലുള്ള സഖ്യസേന വെളിപ്പെടുത്തി. 2022 നു ശേഷം സര്‍ക്കാര്‍ സേനയ്ക്കെതിരെ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ഈ സംഭവം. വ്യാഴാഴ്ച വൈകിട്ട് ഹൂതികള്‍ നജ്റാനിലെ ജനവാസ മേഖലയിലേക്ക് നടത്തിയ വിവേചനരഹിതമായ മിസൈല്‍/ഷെല്‍ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് അറിയിച്ചു.
പരിക്കേറ്റവരില്‍ ഏഴ് സൗദി പൗരന്മാരും ഒരു യെമനി പൗരനും രണ്ട് ഈജിപ്തുകാരും ഒരു പാകിസ്ഥാന്‍ പൗരനും ഉള്‍പ്പെടുന്നു. സൗദി പൗരന്മാരില്‍ ഒരു സ്ത്രീയും നാല് വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മല്‍കി പറഞ്ഞു. കുട്ടിയുടെ നില ഗുരുതരമാണ്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ച് ഹൂതി ഭീകരര്‍ മനഃപൂര്‍വം ജനവാസ കേന്ദ്രങ്ങളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് അല്‍-മല്‍കി കുറ്റപ്പെടുത്തി. സിവിലിയന്മാരെ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ പ്രതിരോധ നടപടികളും സഖ്യസേന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാരിബ്, ഹദര്‍മൗത്ത് ഗവര്‍ണറേറ്റുകളിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ വന്‍തോതിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് അതിര്‍ത്തിയിലും ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കുറഞ്ഞത് 58 സര്‍ക്കാര്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എ.എഫ്.പിയെ ഉദ്ധരിച്ച് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. 2022 ന് ശേഷം യെമനിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാര്‍ സേനയ്ക്കെതിരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
യേമനിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാരിന് സൗദി അറേബ്യയുടെ പിന്തുണ സഖ്യസേന ആവര്‍ത്തിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ മാസം രാജ്യത്തെ ദീര്‍ഘകാല സംഘര്‍ഷം വിശാലമായ പ്രാദേശിക ഏറ്റുമുട്ടലിലേക്ക് വഴിമാറിയതിന് പിന്നാലെ യെമനിലെ സുരക്ഷാ സാഹചര്യം വഷളായെന്നാണ് ഈ ആക്രമണങ്ങള്‍ കാണിക്കുന്നത്.
തലസ്ഥാനമായ സനായും വടക്കന്‍ യെമന്റെ വലിയൊരു ഭാഗവും നിയന്ത്രിക്കുന്ന ഹൂതികള്‍, സനാ വിമാനത്താവളത്തില്‍ ഇറാനിയന്‍ വിമാനത്തെ സ്വാഗതം ചെയ്തതിനു ശേഷം സൗദി പിന്തുണയുള്ള സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ ലംഘിക്കുകയായിരുന്നു. ഇത് പുതിയൊരു ശത്രുതാ പരമ്പരയ്ക്ക് കാരണമായി. പിന്നീട് സൗദി തുറമുഖങ്ങള്‍ക്കെതിരെ അവര്‍ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും സൗദി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടാന്‍ തുടങ്ങുകയും ചെയ്തു. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയ്ക്ക് തെക്ക് ഭാഗത്ത് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സര്‍ക്കാരുമായി ബന്ധമുള്ള 16 സൈനികരും കഴിഞ്ഞ മാസം കൊല്ലപ്പെട്ടിരുന്നു.
Related News