കണ്ണൂര്‍/ദുബായ്: കണ്ണൂര്‍ അഴീക്കോട് പൊയ്ത്തുംകടവില്‍ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തില്‍ ദുബായ് പ്രവാസിയായ ഭര്‍ത്താവിന് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കേസില്‍ പ്രതികളായ യുവാവിന്റെ മാതാപിതാക്കള്‍ക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അഴീക്കോട് പൊയ്ത്തുംകടവ് സ്വദേശിനിയായ റിസയെ (20) ജൂലൈ 28-നാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയായ ആസിഫുമായുള്ള വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോഴാണ് ഈ ദാരുണ സംഭവം. മരണത്തിന് പിന്നാലെ കിടപ്പുമുറിയില്‍ നിന്ന് റിസയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
ഭര്‍ത്താവിന്റെ ലഹരി ഉപയോഗത്തെയും മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങളെയും കുറിച്ച് ചോദിച്ചതിന് റിസ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി പ്രോസിക്യൂഷനും ബന്ധുക്കളും കോടതിയെ അറിയിച്ചു. മരണത്തിന് തൊട്ടുമുമ്പ് റിസ എഴുതിയ ആത്മഹത്യാ കുറിപ്പും സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവില്‍ നിന്ന് നേരിട്ട ക്രൂരതകളെക്കുറിച്ച് യുവതി ഇവയില്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
ആത്മഹത്യാ കുറിപ്പിലും സന്ദേശങ്ങളിലും ഭര്‍ത്താവിന്റെ പങ്കിനെക്കുറിച്ചുള്ള ശക്തമായ പ്രാഥമിക തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. അതേസമയം, ആത്മഹത്യാ കുറിപ്പില്‍ മാതാപിതാക്കള്‍ക്കെതിരെ യാതൊരു പരാതിയുമില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തോട് സഹകരിക്കുക, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുക, പരാതിക്കാരുമായി ബന്ധപ്പെടാതിരിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകളില്‍ മാതാപിതാക്കള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
സംഭവസമയത്ത് ദുബായിലായിരുന്ന ഇയാള്‍, ഭാര്യയുടെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തുകയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം തങ്ങളിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കിയ ഇയാള്‍, തെളിവുകള്‍ പുറത്തുവരുന്നതിന് തൊട്ടുപിന്നാലെ വീണ്ടും ദുബായിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ദുബായില്‍ ഒരു ടൈപ്പിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന പ്രതിക്കെതിരെ വളപട്ടണം പോലീസ് ഇതിനോടകം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം നാട്ടിലെത്തിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
Related News