മുംബൈ/ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ചരിത്രപരമായ പുതിയ വ്യാപാരക്കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വന്‍ ഉണര്‍വ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പുതിയ അധ്യായം തുറന്നത്. കരാര്‍ വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.
വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ സെന്‍സെക്സ് 2,400 പോയിന്റിലധികം ഉയര്‍ന്ന് 85,000 എന്ന റെക്കോഡ് നിലവാരത്തിലേക്ക് അടുത്തു. നിഫ്റ്റി 750 പോയിന്റിലധികം നേട്ടമുണ്ടാക്കി 26,300 കടന്നു. ഓഹരി വിപണിയിലെ ഈ മുന്നേറ്റം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം വര്‍ധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ബജറ്റിലെ നികുതി വര്‍ധനയെത്തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ പുതിയ കരാര്‍ വിപണിയെ സഹായിച്ചു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന തീരുവകള്‍ കുറച്ചതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വശം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചു. നേരത്തെ ചുമത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ പൂര്‍ണ്ണമായും എടുത്തുമാറ്റാന്‍ ധാരണയായി.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും പകരം അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്യും. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ തീരുവ ഒഴിവാക്കുമെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ ട്രംപിനെ നന്ദി അറിയിച്ചു. 'രണ്ട് സാമ്പത്തിക വ്യവസ്ഥകള്‍ ഒന്നിച്ചു വരുന്നത് ജനങ്ങള്‍ക്ക് ഗുണകരമാണെന്നും ട്രംപിന്റെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമാണെന്നും' മോദി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. പുതിയ കരാര്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് വലിയ കരുത്തേകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വാണിജ്യ മന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കി.
അമേരിക്കന്‍ വിപണിയിലേക്ക് കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ എത്തുന്നതോടെ കയറ്റുമതി മേഖലയിലും വലിയ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന് തൊട്ടുപിന്നാലെ എത്തിയ ഈ യു.എസ് കരാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ തീരുമാനമാകുകയും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ അതിരൂക്ഷമായാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി അമേരിക്കയില്‍നിന്ന് ട്രംപാണ് പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചും ട്രംപാണ് പറഞ്ഞത്. ഇപ്പോള്‍ ഈ വ്യാപാര കരാറിനെക്കുറിച്ചും ട്രംപാണ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു... -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.
Related News