ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നത് ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ദേശീയത എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 'ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍' എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ വിപ്ലവകാരികള്‍ക്ക് വലിയ ആവേശം പകര്‍ന്ന ഗാനമായിരുന്നുവെന്ന് തരൂര്‍ സ്മരിച്ചു. എന്നാല്‍ പില്‍ക്കാലത്ത് ഈ ഗാനത്തെച്ചൊല്ലി വിവിധ വിവാദങ്ങള്‍ ഉടലെടുത്തു. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഭരണഘടനാ നിര്‍മ്മാണ സഭ സന്തുലിതമായ ഒരു നിലപാട് സ്വീകരിച്ചത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരത്തെ' ദേശീയ ഗീതമായും അംഗീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതോ ഏറ്റുപാടാത്തതോ ഒരാള്‍ക്ക് ദേശസ്‌നേഹം ഇല്ലാത്തതുകൊണ്ടല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിട്ടുള്ള കാര്യം തരൂര്‍ ലേഖനത്തില്‍ ഓര്‍മ്മിപ്പിച്ചു. വ്യക്തിപരമായ വിശ്വാസങ്ങളോ മതപരമായ കാരണങ്ങളോ ഇതിന് പിന്നിലുണ്ടാകാം. ഇതേ മാതൃക വന്ദേമാതരത്തിന്റെ കാര്യത്തിലും പിന്തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് എല്ലാവരും ഭൂരിപക്ഷ സംസ്‌കാരത്തിലേക്ക് ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വന്ദേമാതരം പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ അത് പാടാതിരിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഗാനം ആലപിക്കുമ്പോള്‍ നിശബ്ദത പാലിച്ചുകൊണ്ട് ആദരവ് പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നത് ജനാധിപത്യ മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയത എന്നത് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്നും, അത് രാജ്യത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാകണമെന്നും പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
Related News