ഹൈദരാബാദ്- നഗരത്തിലെ ഒരു ബിരിയാണി റെസ്റ്റോറന്റില്‍ നടന്ന സാധാരണ പരിശോധന, ഇന്ത്യയെ ഞെട്ടിച്ച 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് മാഫിയയെ പുറത്തുകൊണ്ടുവന്ന കഥ സിനിമാ തിരക്കഥയെ വെല്ലുന്നതാണ്. ബിരിയാണി പ്രിയരുടെ നഗരത്തില്‍ തുടങ്ങിയ അന്വേഷണം ഒടുവില്‍ രാജ്യത്തെ ലക്ഷക്കണക്കിന് ഹോട്ടലുകള്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയുടെ ചുരുളഴിച്ചു. ഉപഭോക്താക്കള്‍ നല്‍കുന്ന പണം കൃത്യമായി ബില്ലില്‍ രേഖപ്പെടുത്താതെയും, രേഖപ്പെടുത്തിയ ബില്ലുകള്‍ സോഫ്റ്റ്വെയറിലൂടെ മായ്ച്ചുകളഞ്ഞുമാണ് ഈ വന്‍കൊള്ള നടത്തിയിരുന്നത്.
ബില്ലിംഗ് സോഫ്റ്റ്വെയറുകളില്‍ കൃത്രിമം കാണിച്ചാണ് ഈ തട്ടിപ്പ് അരങ്ങേറിയിരുന്നത്. രാജ്യത്തെ ഏകദേശം 1.77 ലക്ഷം റെസ്റ്റോറന്റുകളില്‍ നിന്നുള്ള 60 ടെറാബൈറ്റ് ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്. ഉപഭോക്താക്കള്‍ ബില്ല് അടച്ചു കഴിഞ്ഞാല്‍, സിസ്റ്റത്തില്‍നിന്ന് ആ ബില്ലുകള്‍ രഹസ്യമായി നീക്കം ചെയ്യുകയോ തുക തിരുത്തുകയോ ചെയ്യുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ഇത്തരത്തില്‍ രാജ്യത്തുടനീളം 13,000 കോടിയിലധികം രൂപയുടെ ബില്ലുകളാണ് സോഫ്റ്റ്വെയറില്‍നിന്ന് അപ്രത്യക്ഷമായത്.
പരിശോധനയില്‍ കര്‍ണാടകയാണ് നികുതി വെട്ടിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്; തൊട്ടുപിന്നാലെ തെലങ്കാനയും തമിഴ്നാടുമുണ്ട്. പരിശോധിച്ച ഹോട്ടലുകളില്‍ നാലിലൊന്ന് വരുമാനവും നികുതി വകുപ്പില്‍നിന്ന് മറച്ചുവെച്ചതായാണ് കണ്ടെത്തല്‍. പ്രത്യേകിച്ച് കാഷ് പേയ്മെന്റുകള്‍ ട്രാക്ക് ചെയ്യാന്‍ പ്രയാസമായതിനാല്‍ അത്തരം ബില്ലുകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു ഇവരുടെ പ്രധാന തന്ത്രം. ചിലയിടങ്ങളില്‍ മാസങ്ങളോളം നടന്ന വ്യാപാരത്തിന്റെ രേഖകള്‍ പോലും ഇത്തരത്തില്‍ ഇല്ലാതാക്കി കുറഞ്ഞ വരുമാനം മാത്രം ടാക്‌സ് റിട്ടേണില്‍ കാണിച്ചു.
ഹൈദരാബാദിലും വിശാഖപട്ടണത്തും തുടങ്ങിയ അന്വേഷണം ഇപ്പോള്‍ രാജ്യവ്യാപകമായ വലിയൊരു ഓപ്പറേഷനായി മാറിയിരിക്കുകയാണ്. നിലവില്‍ ഒരു ബില്ലിംഗ് സോഫ്റ്റ്വെയര്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെങ്കിലും, സമാനമായ മറ്റ് സോഫ്റ്റ്വെയറുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. ഈ വന്‍ നികുതി കൊള്ള പുറത്തായതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.
Related News