പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജ (29) ആണ് മരിച്ചത്. മതിയായ ചികില്‍സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.
പ്രസവത്തിനായി ഈ മാസം 16-ാം തീയതിയാണ് നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രസവത്തിനായുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഗര്‍ഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ച കഠിനമായ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടെങ്കിലും 'നോക്കാം' എന്ന മറുപടി മാത്രമാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അമിത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടിട്ടും, രാവിലെ 10 മണിക്ക് ഡോക്ടര്‍ എത്തിയാലേ തുടര്‍നടപടികള്‍ തീരുമാനിക്കാനാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി ജീവനക്കാര്‍.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആശുപത്രിയില്‍ വെച്ച് നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വാണിയംകുളത്തെ പി.കെ ദാസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് 45 മിനിറ്റ് മുന്‍പ് തന്നെ മരണം സംഭവിച്ചതായി സ്വകാര്യ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം.
'ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായപ്പോള്‍ ലഭിക്കേണ്ട പ്രാഥമിക ചികില്‍സ പോലും നൗഷിജയ്ക്ക് ലഭിച്ചില്ല. മരണശേഷം ചികില്‍സാ രേഖകള്‍ കൈമാറുന്നതിലും ആശുപത്രി അധികൃതര്‍ മനപ്പൂര്‍വം കാലതാമസം വരുത്തി.' - ബന്ധുക്കള്‍ ആരോപിച്ചു.
നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നോ അതോ ആംബുലന്‍സില്‍ വെച്ചാണോ മരണം നടന്നത് എന്ന കാര്യത്തിലും നിലവില്‍ വ്യക്തതയില്ല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
Related News