റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് കരുത്തുപകര്‍ന്ന് എണ്ണയിതര കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം. 2025-ന്റെ അവസാന പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) എണ്ണയിതര കയറ്റുമതി 9,750 കോടി റിയാല്‍ (25.9 ബില്യണ്‍ ഡോളര്‍) എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 2017-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
എട്ട് വര്‍ഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണയിതര കയറ്റുമതിയില്‍ 114 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18.6 ശതമാനം വളര്‍ച്ച. യന്ത്രസാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ആകെ എണ്ണയിതര കയറ്റുമതിയുടെ 23.2 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78.6 ശതമാനത്തിന്റെ വര്‍ധനവ് ഈ വിഭാഗം കൈവരിച്ചു. അതേതസയമം എണ്ണയിതര കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 6.9 ശതമാനത്തിന്റെ കുറവുണ്ടായി.
അസംസ്‌കൃത എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാറ്റം ലക്ഷ്യമിടുന്ന 'വിഷന്‍ 2030' പദ്ധതിയുടെ വലിയ വിജയമായാണ് ഈ വളര്‍ച്ചയെ വിലയിരുത്തുന്നത്. 2030-ഓടെ എണ്ണയിതര കയറ്റുമതിയുടെ വിഹിതം ജിഡിപിയുടെ 50 ശതമാനമായി ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ആകെ കയറ്റുമതിയില്‍ എണ്ണയുടെ വിഹിതം 70.4 ശതമാനത്തില്‍ നിന്ന് 67.5 ശതമാനമായി കുറഞ്ഞു. മൊത്തം വ്യാപാര മിച്ചത്തില്‍ 26.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.
സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈനയാണ്. ചൈന (13.1%), ജപ്പാന്‍ (11.7%) എന്നിവരാണ് മുന്നില്‍. യുഎഇ, ഇന്ത്യ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവരും പ്രധാന പട്ടികയിലുണ്ട്. ഇറക്കുമതിയില്‍ 27.2 ശതമാനവുമായി ചൈന ഒന്നാമതും അമേരിക്ക, യുഎഇ എന്നിവര്‍ തൊട്ടുപിന്നാലെയുമുണ്ട്.
ഇറക്കുമതിയില്‍ ഭൂരിഭാഗവും (25.1%) ദമ്മാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖം വഴിയാണ് നടന്നത്. എന്നാല്‍ എണ്ണയിതര കയറ്റുമതിയില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം (16%) പ്രധാന പങ്കുവഹിച്ചു.
Related News