കൊച്ചി: വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2'ന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നിര്‍മ്മാതാക്കള്‍ക്ക് അനുമതി ലഭിച്ചു. ജസ്റ്റിസ് സുഷ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡ് (CBFC) കൃത്യമായ പരിശോധനകള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
സാമുദായിക വിഭജനത്തിന് കാരണമാകുമെന്നും മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് ചിത്രത്തിന് 15 ദിവസത്തെ സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തെ ആഗോളതലത്തില്‍ വര്‍ഗീയതയുടെ നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യങ്ങള്‍ വേണ്ടവിധം പരിഗണിച്ചില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇതിനെതിരെ നിര്‍മ്മാതാക്കള്‍ അടിയന്തരമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ഡിവിഷന്‍ ബെഞ്ചില്‍ നടന്ന വാദത്തില്‍ നിര്‍മ്മാതാക്കള്‍ ഉന്നയിച്ച പ്രധാന കാര്യങ്ങള്‍ ഇവയാണ്: ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നതും കഥാതന്തുവും സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. ചിത്രം കണ്ട് ബോധ്യപ്പെട്ട ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ടീസറും ട്രെയിലറും സിനിമയുടെ ഭാഗമല്ല. റിലീസ് തടയുന്നത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സിനിമ കേരളത്തെയോ ഒരു മതത്തെയോ അപമാനിക്കുന്നില്ല. ചില സാമൂഹിക വിപത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ആളുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 16 ദിവസത്തിന് ശേഷമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ എന്ത് സ്വകാര്യ താല്‍പ്പര്യമാണ് സിനിമയിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി വാദത്തിനിടെ ചോദിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവോടെ ചിത്രത്തിന്റെ റിലീസിനുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
Related News