ലാ പാസ്: ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിന് സമീപം സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സാന്താക്രൂസില്‍ നിന്ന് പുതുതായി അച്ചടിച്ച കറന്‍സി നോട്ടുകളുമായി എത്തിയ ബൊളീവിയന്‍ വ്യോമസേനയുടെ ഹെര്‍ക്കുലീസ് സി-130 വിമാനമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
എല്‍ ആള്‍ട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. നിയന്ത്രണം വിട്ട വിമാനം സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചുകയറുകയും അവിടെയുണ്ടായിരുന്ന പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. മരിച്ചവരില്‍ എത്രപേര്‍ വിമാനത്തിലുണ്ടായിരുന്നവരാണെന്നും എത്രപേര്‍ ഹൈവേയിലെ യാത്രക്കാരാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരില്‍ രണ്ട് പേരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേന ജനറല്‍ സെര്‍ജിയോ ലോറ അറിയിച്ചു.
വിമാനം തകര്‍ന്നുവീണതോടെ അതിലുണ്ടായിരുന്ന കറന്‍സി നോട്ടുകള്‍ ഹൈവേയില്‍ ചിതറിക്കിടന്നു. നോട്ടുകള്‍ ശേഖരിക്കാനായി നാട്ടുകാര്‍ തടിച്ചുകൂടിയത് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. നോട്ടുകള്‍ പെറുക്കിയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന നോട്ടുകള്‍ക്ക് നിലവില്‍ വിനിമയ മൂല്യമില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ഡേവിഡ് എസ്പിനോസ വ്യക്തമാക്കി. 'പുതുതായി അച്ചടിച്ച ഈ നോട്ടുകളില്‍ സീരിയല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇവയ്ക്ക് സാമ്പത്തിക മൂല്യം ലഭിക്കില്ല.' - അദ്ദേഹം പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് എല്‍ ആള്‍ട്ടോ വിമാനത്താവളം താത്കാലികമായി അടച്ചു. സംഭവത്തില്‍ ബൊളീവിയന്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ തെന്നിമാറാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി മാര്‍സെലോ സാലിനാസ് പറഞ്ഞു.
Related News