വാഷിംഗ്ടണ്‍: ആഗോള വിപണിയിലെ എണ്ണക്ഷാമം പരിഹരിക്കുന്നതിനായി റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്ക് മേലുള്ള ഉപരോധം നീക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ മറികടക്കാനാണ് ഈ നീക്കമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബെസന്റ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഉപരോധം നേരിടുന്ന കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തിക്കാന്‍ അനുവദിക്കണമോ എന്ന കാര്യം ട്രഷറി വകുപ്പ് പരിശോധിച്ച് വരികയാണ്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് യുഎസ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ഇന്ത്യ മികച്ച സഹകരണമാണ് നല്‍കിയതെന്ന് ബെസന്റ് പറഞ്ഞു. ഈ ശരത്കാലത്ത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ അത് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതിയെങ്കിലും വിതരണത്തിലെ കുറവ് പരിഹരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ വാഷിംഗ്ടണ്‍ തന്നെ ഇന്ത്യക്ക് അനുമതി നല്‍കുകയായിരുന്നു.
'ലക്ഷക്കണക്കിന് ബാരല്‍ ഉപരോധിക്കപ്പെട്ട ക്രൂഡ് ഓയില്‍ ഇപ്പോള്‍ കടലിലുണ്ട്. ഇവയ്ക്കുള്ള ഉപരോധം നീക്കുന്നതിലൂടെ വിപണിയില്‍ ആവശ്യത്തിന് എണ്ണ എത്തിക്കാന്‍ ട്രഷറിക്ക് സാധിക്കും.' ആഗോള ഊര്‍ജ്ജ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ട്രഷറി വകുപ്പ് തുടര്‍ന്നും ആരായുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം പ്രതിസന്ധിയാകുന്നു
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇറാനുനേരെയുള്ള യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളും ഈ മേഖലയിലെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ആഗോള വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും എണ്ണവില ഉയരാന്‍ കാരണമാകുകയും ചെയ്തു.
Related News