റിയാദ്- സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈനാസ് 2025-ല്‍ 527 ദശലക്ഷം റിയാല്‍ നഷ്ടം രേഖപ്പെടുത്തി. 2024-ല്‍ കമ്പനി 433.5 ദശലക്ഷം റിയാല്‍ ലാഭം നേടിയിരുന്ന സ്ഥാനത്താണിത്. സൗദി ഓഹരി വിപണിയായ 'തദാവുല്‍' വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് കമ്പനി ഈ വിവരങ്ങള്‍ അറിയിച്ചത്. പ്രാഥമിക ഓഹരി വില്‍പനയുമായി (ഐപിഒ) ബന്ധപ്പെട്ടുണ്ടായ വന്‍തുകയുടെ ഒറ്റത്തവണ ചെലവുകളാണ് ലാഭത്തെ ബാധിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
ഐപിഒയുമായി ബന്ധപ്പെട്ട 1.083 ബില്യണ്‍ റിയാലിന്റെ ചെലവുകള്‍ ഒഴിവാക്കിയാല്‍ കമ്പനി ലാഭത്തിലാണ്. ജീവനക്കാര്‍ക്ക് ഓഹരികള്‍ അനുവദിച്ച വകയില്‍ നല്‍കിയ 981.9 ദശലക്ഷം റിയാലും ഐപിഒ ഫീസായി നല്‍കിയ 101 ദശലക്ഷം റിയാലും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കണക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ കമ്പനിയുടെ ക്രമീകരിച്ച അറ്റാദായം 556 ദശലക്ഷം റിയാലാണ്. ഇതോടെ കമ്പനിയുടെ ലാഭവിഹിതം 6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതും പ്രവര്‍ത്തനശേഷി കൂട്ടിയതും വരുമാന വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട്. 2025-ല്‍ വരുമാനത്തില്‍ ഉണ്ടായ വളര്‍ച്ചക്ക് ആനുപാതികമായി ചെലവുകളിലും 4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേസമയം, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ 510 ദശലക്ഷം റിയാലില്‍ തന്നെ മാറ്റമില്ലാതെ തുടര്‍ന്നു. സ്വന്തമായി വിമാനങ്ങള്‍ വാങ്ങുന്നതിനും ഫിനാന്‍സ് ചെയ്യുന്നതിനുമുള്ള കമ്പനിയുടെ ദീര്‍ഘകാല തന്ത്രം യൂണിറ്റ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്.
ഡിജിറ്റല്‍ സംവിധാനങ്ങളിലെ നിക്ഷേപവും മികച്ച വരുമാന മാനേജ്മെന്റും വഴി വിപണിയിലെ ഡിമാന്‍ഡ് പ്രയോജനപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ വില്‍പനയും പാട്ടത്തിനെടുക്കലും വഴി 76 ദശലക്ഷം റിയാല്‍ ലാഭം നേടാനും 2025-ല്‍ കമ്പനിക്ക് കഴിഞ്ഞു. ഐപിഒ നടപടികള്‍ പൂര്‍ത്തിയായതോടെ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കാനാണ് ഫ്‌ളൈനാസ് ലക്ഷ്യമിടുന്നത്.
Related News