കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രമുഖ ലഹരിവിമുക്ത കേന്ദ്രത്തിന് നേരെ പാകിസ്ഥാന്‍ നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ 408 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ അധികൃതര്‍. തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം ഒന്‍പത് മണിയോടെ, റമദാന്‍ നോമ്പ് തുറന്ന് നിമിഷങ്ങള്‍ക്കകമാണ് നഗരത്തെ നടുക്കിയ ദുരന്തമുണ്ടായത്. 3,000-ത്തോളം രോഗികളുണ്ടായിരുന്ന 'ഒമര്‍ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റല്‍' ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
ചൊവ്വാഴ്ച രാവിലെ മുതല്‍ ആശുപത്രിക്ക് പുറത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരഞ്ഞ് നൂറുകണക്കിന് കുടുംബങ്ങളാണ് തടിച്ചുകൂടിയിരിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തത് ബന്ധുക്കളെ രോഷാകുലരാക്കുന്നു.
'ഞങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ആരും നല്‍കുന്നില്ല. 25 ദിവസം മുന്‍പ് ഇവിടെ പ്രവേശിപ്പിച്ച എന്റെ സഹോദരന്‍ എവിടെയാണെന്ന് ഇപ്പോഴും എനിക്കറിയില്ല,' - മെക്കാനിക്കായ ബര്യാളായി അമിരി (38) വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
തങ്ങളുടെ ആക്രമണം കൃത്യമായ ലക്ഷ്യസ്ഥാനത്തായിരുന്നുവെന്നും 'ഭീകരവാദ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും' മാത്രമാണ് തകര്‍ത്തതെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യം വെച്ചു എന്ന താലിബാന്റെ ആരോപണം പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം തള്ളി. എന്നാല്‍, രണ്ടായിരത്തിലധികം കിടക്കകളുള്ള ആശുപത്രി തകര്‍ത്തത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം അതീവ വഷളായിരിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണാണ് ഉപയോഗിക്കുന്നതെന്നാണ് ഇസ്ലാമാബാദിന്റെ ആരോപണം. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥതക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച പോരാട്ടം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.
സംഭവത്തില്‍ യുഎന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ബെന്നറ്റ് കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. ആശുപത്രികള്‍ പോലുള്ള സിവിലിയന്‍ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ ശ്രദ്ധ അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലേക്ക് തിരിഞ്ഞ സാഹചര്യത്തില്‍, അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ ഈ രക്തച്ചൊരിച്ചില്‍ അതീവ ഗൗരവത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്.
Related News