വാഷിംഗ്ടണ്‍: അമേരിക്ക-ഇസ്രായേല്‍ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍, മിഡില്‍ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് അധിക സൈനികരെ വിന്യസിക്കാന്‍ അമേരിക്കന്‍ സൈന്യം ഒരുങ്ങുന്നു. പടിഞ്ഞാറന്‍ തീരത്തുനിന്നും നിശ്ചയിച്ചതിലും മൂന്നാഴ്ച മുന്‍പേ സൈനിക സംഘം പുറപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ്എസ് ബോക്‌സര്‍ എന്ന യുദ്ധക്കപ്പലും അതിലെ മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റുമാണ് മേഖലയിലേക്ക് തിരിക്കുന്നത്. നിലവില്‍ മിഡില്‍ ഈസ്റ്റിലുള്ള 50,000 സൈനികര്‍ക്ക് പുറമെയാണിത്. ഇറാന്‍ മണ്ണിലേക്ക് നേരിട്ട് സൈന്യത്തെ ഇറക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, ഭാവിയിലെ സൈനിക നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് ഈ തയ്യാറെടുപ്പെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇറാന്റെ ആകെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും കരസേനയെ വിന്യസിക്കുന്ന കാര്യം ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഫെബ്രുവരി 28-നാണ് ഇറാനെതിരായ സൈനിക നീക്കം ആരംഭിച്ചത്.
എങ്കിലും, മറ്റൊരു മധ്യേഷ്യന്‍ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്ന മുന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം ട്രംപിന് രാഷ്ട്രീയ വെല്ലുവിളിയാകുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന സര്‍വ്വേ പ്രകാരം 7 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഇറാനിലെ കരയുദ്ധത്തെ പിന്തുണയ്ക്കുന്നത്.
ഇറാനെതിരായ നീക്കത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. നാറ്റോ രാജ്യങ്ങള്‍ 'പേടിത്തൊണ്ടന്മാര്‍' ആണെന്നും അമേരിക്കയുടെ സഹായമില്ലാതെ നാറ്റോ ഒരു 'പേപ്പര്‍ ടൈഗര്‍' മാത്രമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'യുദ്ധം സൈനികമായി ജയിച്ചു കഴിഞ്ഞു. വലിയ അപകടമൊന്നുമില്ലാതിരുന്നിട്ടും എണ്ണവില കൂടുന്നതിനെക്കുറിച്ച് അവര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കുന്നുമില്ല. ഞങ്ങള്‍ ഇത് ഓര്‍ത്തു വെക്കും,' ട്രംപ് പറഞ്ഞു.
്അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷിത ഗതാഗതത്തിന് സഹകരിക്കാമെന്ന് ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, യുദ്ധം അവസാനിച്ചാല്‍ മാത്രമേ ഇതിന് തയ്യാറാവൂ എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മേഴ്സ് വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈ യുദ്ധത്തില്‍ പങ്കാളികളാവാന്‍ ആരും താല്‍പ്പര്യപ്പെടുന്നില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കൂട്ടിച്ചേര്‍ത്തു.
Related News