ദുബായ്: ഇറാന്‍-അമേരിക്ക യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍, ഖത്തറിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണം ആഗോള വാതക വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സമുച്ചയമായ റാസ് ലഫാനിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രിയും ഖത്തര്‍ എനര്‍ജി സിഇഒയുമായ സാദ് അല്‍ കാബി അറിയിച്ചു.
ഇറാനിലെ സൗത്ത് പാഴ്സ് വാതക പാടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണമുണ്ടായത്.
ഇറാനിലെ എണ്ണ-വാതക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം മേഖലയിലാകെ ഉണ്ടാകുമെന്ന് താന്‍ നേരത്തെ തന്നെ അമേരിക്കയ്ക്കും മറ്റ് പങ്കാളിത്ത കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായി അല്‍ കാബി പറഞ്ഞു. എന്നാല്‍, യുദ്ധസമയത്ത് ഇത്തരം തടസ്സങ്ങള്‍ സ്വാഭാവികമാണെന്നും അത് നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നുമാണ് വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചത്.
ഖത്തറിന്റെ ആകെ എല്‍എന്‍ജി കയറ്റുമതി ശേഷിയുടെ 17 ശതമാനം നിലച്ചു. ഇതിന്റെ ആഘാതം യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിതരണത്തെ അഞ്ച് വര്‍ഷത്തേക്ക് ബാധിക്കും. 2027-ഓടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇത് ഫ്രാന്‍സ്, ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വാതക വിതരണത്തെ ബാധിക്കും. വാതകം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന 26 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൂളിംഗ് ബോക്‌സുകള്‍ പൂര്‍ണ്ണമായും നശിച്ചു.
മേഖല 20 വര്‍ഷം പിന്നോട്ട്
യുദ്ധം ഗള്‍ഫ് മേഖലയുടെ സമ്പദ്വ്യവസ്ഥയെ 10 മുതല്‍ 20 വര്‍ഷം വരെ പിന്നോട്ടടിച്ചതായി അല്‍ കാബി പറഞ്ഞു. വിനോദസഞ്ചാരം, വ്യോമയാനം, വ്യാപാരം എന്നിവ പൂര്‍ണ്ണമായും നിലച്ചു. തുറമുഖങ്ങള്‍ വഴി ചരക്ക് നീക്കം നടക്കുന്നില്ല. എണ്ണ-വാതക വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സൗത്ത് പാഴ്സ് ആക്രമണത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നും, തന്റെ കമ്പനിക്കും രാജ്യത്തിനും നേരിട്ട ഈ ആഘാതം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ലെന്നും അല്‍ കാബി വികാരാധീനനായി പറഞ്ഞു.
Related News