ഗുവാഹത്തി: തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താമെന്ന കണക്കൂട്ടലിനിടെ, മുതിര്‍ന്ന നേതാക്കളും സിറ്റിംഗ് എംഎല്‍എമാരും പാര്‍ട്ടി വിടുന്നതും വിമതഭീഷണി മുഴക്കുന്നതും ഭരണകക്ഷിയെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വോട്ടുവിഭജനത്തിലേക്ക് നയിക്കുന്ന ഈ ഭിന്നതകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
വര്‍ഷങ്ങളായി പാര്‍ട്ടിയെ കെട്ടിപ്പടുത്ത പഴയകാല പ്രവര്‍ത്തകരെ അവഗണിച്ച്, അടുത്തിടെ കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രധാന തര്‍ക്കവിഷയം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ബിജെപിയെ 'കോണ്‍ഗ്രസ് ബിജെപി' ആക്കി മാറ്റുകയാണെന്ന് വിമതര്‍ ആരോപിക്കുന്നു. 2015-ല്‍ കോണ്‍ഗ്രസ് വിട്ടെത്തിയ ഹിമന്ത പാര്‍ട്ടി കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നത് ദേശീയ നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
പ്രമുഖരായ പ്രദ്യുത് ബോര്‍ഡോലോയ്, ഭൂപന്‍ ബോറ എന്നിവര്‍ക്ക് യഥാക്രമം ദിസ്പൂര്‍, ബിഹ്പുരിയ മണ്ഡലങ്ങളില്‍ സീറ്റ് നല്‍കിയതോടെ ജയന്ത ദാസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി കലാപക്കൊടി ഉയര്‍ത്തി. ദിസ്പൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട ജയന്ത ദാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിഹ്പുരിയയിലെ സിറ്റിംഗ് എംഎല്‍എ അമിയ കുമാര്‍ ഭുയാന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.
അപ്രതീക്ഷിതമായി സീറ്റ് നിഷേധിക്കപ്പെട്ട പല പ്രമുഖരും ഇതിനകം പ്രതിപക്ഷ പാളയത്തിലെത്തിക്കഴിഞ്ഞു. ഹിമന്ത സര്‍ക്കാരിലെ മന്ത്രിയായിരുന്ന നന്ദിത പാര്‍ട്ടി വിട്ട് ഹാഫ്ലോങ്ങില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. കാട്ടിഗോറയിലെ മുന്‍ എംഎല്‍എ അമര്‍ ചന്ദും കോണ്‍ഗ്രസില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. 2015-ല്‍ ഹിമന്തയെ ബിജെപിയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മുന്‍ മന്ത്രി സിദ്ധാര്‍ത്ഥ ഭട്ടാചാര്യയെ തഴഞ്ഞതും അപ്പര്‍ അസമില്‍ ടോപ്പന്‍ കുമാര്‍ ഗോഗോയ് സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നതും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നു.
സീറ്റ് വിഭജനത്തില്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്തുമായി (AGP) പൂര്‍ണ്ണമായ ധാരണയിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ശിവസാഗര്‍ പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിയും എജിപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്നത് എന്‍ഡിഎ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും. പുതുതായി രൂപീകരിച്ച ചമരിയ മണ്ഡലത്തിലും ഇരുപാര്‍ട്ടികളും തമ്മില്‍ 'സൗഹൃദ മത്സരം' നടക്കുകയാണ്. ഇത് റായ്ജോര്‍ ദള്‍ നേതാവ് അഖില്‍ ഗൊഗോയിയെപ്പോലുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതിഷേധം തണുപ്പിക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയയും നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. 1,400-ഓളം അപേക്ഷകരുള്ളതിനാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ ഭാഗമായാണ് പലര്‍ക്കും സീറ്റ് നഷ്ടപ്പെട്ടതെന്നും 19 സിറ്റിംഗ് എംഎല്‍എമാരെ മാറ്റേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ബിജെപി ഇപ്പോള്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗോഗോയ് പരിഹസിച്ചു. ബിജെപി മത്സരിക്കുന്ന 126 സീറ്റുകളില്‍ 28 എണ്ണത്തിലും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണ് സ്ഥാനാര്‍ത്ഥികള്‍.
Related News