ന്യൂദല്‍ഹി- പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും ഊര്‍ജ്ജ സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് ഈ വിഷയത്തില്‍ കേന്ദ്രീകരിക്കും. ചൊവ്വാഴ്ച രാജ്യസഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ധനം, വളം, വിതരണ ശൃംഖല എന്നിവ നിയന്ത്രിക്കുന്നതിനായി ഏഴ് ശാക്തീകരണ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ ജാഗ്രത ഈ സാഹചര്യത്തിലും ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് അനക്‌സില്‍ വെച്ചാണ് യോഗം നടക്കുക. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് വിശദീകരണം നല്‍കും.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. പശ്ചിമേഷ്യന്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വെറുമൊരു വിശദീകരണം കൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്. ഇന്ത്യയുടെ വിദേശനയം വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Related News