തെഹ്റാന്‍: അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍, മേഖലയിലെ സിവിലിയന്മാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും സൈനിക സാന്നിധ്യമുള്ള ഇടങ്ങള്‍ക്കും സമീപത്തുനിന്ന് ജനങ്ങള്‍ അടിയന്തരമായി മാറിനില്‍ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍-സയണിസ്റ്റ് സൈന്യം നിരപരാധികളായ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും 'മനുഷ്യ കവചമായി' ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് തങ്ങളുടെ വെബ്‌സൈറ്റായ 'സെപാ ന്യൂസി'ലൂടെ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ യുഎസ് സൈന്യമുള്ള ഇടങ്ങളില്‍ നിന്ന് ദൂരേക്ക് മാറണമെന്നാണ് ഇറാന്റെ നിര്‍ദ്ദേശം.
വെള്ളിയാഴ്ച പുലര്‍ച്ചെ കുവൈത്തിലെ പ്രധാന വാണിജ്യ തുറമുഖമായ ശുവൈഖ് ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണമുണ്ടായി. ശത്രുരാജ്യത്തിന്റെ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് കുവൈത്ത് പോര്‍ട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
വെള്ളിയാഴ്ച രാവിലെ ബഹ്റൈനില്‍ മിസൈല്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് അപായ സൈറണുകള്‍ മുഴങ്ങി. ഇതിന് പിന്നാലെ ഖത്തറിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാന്തമായിരുന്ന ഖത്തറിലും ഇതോടെ യുദ്ധഭീതി പടര്‍ന്നു.
കഴിഞ്ഞ ദിവസം ഇസ്രായേലിലെയും ഗള്‍ഫിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. ബഹ്റൈനിലെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ 'പാട്രിയറ്റ്' അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം തങ്ങള്‍ തകര്‍ത്തതായും റെവല്യൂഷണറി ഗാര്‍ഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
Related News