കെയ്റോ: പശ്ചിമേഷ്യയില്‍ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാന്‍-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തി യമനിലെ ഹൂതി വിമതര്‍. ശനിയാഴ്ചയായിരുന്നു ആക്രമണം. ഇറാനും സഖ്യകക്ഷികള്‍ക്കും നേരെ ഇസ്രായേലും അമേരിക്കയും നടത്തുന്ന സൈനിക നടപടികള്‍ അവസാനിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഹൂതികള്‍ വ്യക്തമാക്കി. അതേസമയം, യമനില്‍ നിന്നെത്തിയ മിസൈല്‍ തങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതിനിടെ, ഇറാനില്‍ കരസേനാ നീക്കം നടത്തുന്നതിനായുള്ള പദ്ധതികള്‍ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ യുദ്ധത്തിന് തുടക്കമായത്. നിലവില്‍ പശ്ചിമേഷ്യയിലാകെ പടര്‍ന്നുപിടിച്ച യുദ്ധത്തില്‍ ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ആഗോള ഊര്‍ജ്ജ വിതരണത്തെ ചരിത്രത്തിലില്ലാത്ത വിധം യുദ്ധം ബാധിച്ചിരിക്കുകയാണ്. ഇത് ലോകമെമ്പാടും കടുത്ത വിലക്കയറ്റ ഭീഷണി ഉയര്‍ത്തുന്നു.
യമന് പുറത്തുള്ള വിദൂര ലക്ഷ്യങ്ങളെപ്പോലും തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ഹൂതികള്‍ തെളിയിച്ചു കഴിഞ്ഞു. ഇറാനും 'പ്രതിരോധ അച്ചുതണ്ടിനും' എതിരെ ഇസ്രായേല്‍ നീക്കം തുടരുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികള്‍ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ഒക്ടോബര്‍ 7-ന് ശേഷം ഗാസയിലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ചെങ്കടലിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഹൂതികള്‍ക്ക് സാധിച്ചിരുന്നു.
ഇറാന്‍ ഇതിനോടകം തന്നെ ഹോര്‍മുസ് കടലിടുക്ക് അടച്ച സാഹചര്യത്തില്‍, ബാബ് അല്‍-മന്ദബ് കടലിടുക്ക് ലക്ഷ്യം വെച്ചായിരിക്കും ഹൂതികളുടെ അടുത്ത നീക്കം. സൂയസ് കനാല്‍ വഴിയുള്ള ആഗോള വ്യാപാരത്തെ നിയന്ത്രിക്കുന്ന ഈ മേഖലയില്‍ ഹൂതികള്‍ പിടിമുറുക്കിയാല്‍ ലോകം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.
ഞായറാഴ്ച കുവൈത്തിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം ശത്രുക്കളുടെ ലക്ഷ്യങ്ങളെ തകര്‍ത്തപ്പോഴുണ്ടായ ശബ്ദമാണ് കേട്ടതെന്ന് കുവൈത്ത് സായുധ സേന എക്‌സ് (ത) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. രാജ്യം അതീവ ജാഗ്രതയിലാണ്.
ഫോട്ടോ: മധ്യ ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷിന് സമീപമുള്ള എഷ്താവോലില്‍ മിസൈല്‍ ആക്രണത്തില്‍ തകര്‍ന്ന വീടിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന രക്ഷാപ്രവര്‍ത്തകര്‍.
Related News