വാഷിംഗ്ടണ്‍/ന്യൂയോര്‍ക്ക്: രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ 'നോ കിംഗ്സ്' പ്രക്ഷോഭം ശക്തമാകുന്നു. ഇറാന്‍ യുദ്ധം, കടുപ്പമേറിയ കുടിയേറ്റ നിയമങ്ങള്‍, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയില്‍ പ്രതിഷേധിച്ച് ദശലക്ഷക്കണക്കിന് ആളുകളാണ് ശനിയാഴ്ച അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങിയത്. 2025 ജനുവരിയില്‍ അധികാരമേറ്റത് മുതല്‍ ട്രംപ് നടപ്പിലാക്കുന്ന വിപുലമായ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി, ലോസ് ഏഞ്ചല്‍സ് തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും പ്രതിഷേധം ആഞ്ഞടിച്ചു. വാഷിംഗ്ടണിലെ ലിങ്കണ്‍ മെമ്മോറിയലും നാഷണല്‍ മാളും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെയും കോലങ്ങള്‍ വഹിച്ചായിരുന്നു പ്രകടനം.
മിനസോട്ടയില്‍ നടന്ന പ്രതിഷേധത്തിന് വൈകാരികമായ തലമുണ്ടായിരുന്നു. ജനുവരിയില്‍ ഫെഡറല്‍ ഏജന്റുകളുടെ നടപടിക്കിടെ കൊല്ലപ്പെട്ട റെനി നിക്കോള്‍ ഗുഡ്, അലക്‌സ് പ്രെട്ടി എന്നീ രണ്ട് അമേരിക്കന്‍ പൗരന്മാരുടെ മരണം കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ആക്കം കൂട്ടി. പ്രമുഖ ഗായകന്‍ ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവിടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
പലയിടങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഫെഡറല്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ടുപേരെ ലോസ് ഏഞ്ചല്‍സില്‍ അറസ്റ്റ് ചെയ്തു. റോയ്ബല്‍ ഫെഡറല്‍ കെട്ടിടത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതായി ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. പ്രത്യാക്രമണവുമായി എത്തിയ ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഡാളസില്‍ ഏറ്റുമുട്ടി. ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് റോഡുകള്‍ അടച്ചിടേണ്ടി വന്നു.
പ്രതിഷേധങ്ങളെ വൈറ്റ് ഹൗസ് വക്താവ് തള്ളിക്കളഞ്ഞു. ഇവ വെറും 'ട്രംപ് ഡിറേഞ്ച്‌മെന്റ് തെറാപ്പി സെഷനുകള്‍' മാത്രമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇതില്‍ താല്‍പ്പര്യമെന്നും വൈറ്റ് ഹൗസ് പരിഹസിച്ചു. താന്‍ ഒരു രാജാവല്ലെന്നും തകര്‍ച്ചയിലായ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ട്രംപിന്റെ വാദം. എന്നാല്‍, ഗവര്‍ണര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നതും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശ രാജ്യങ്ങളിലും പ്രതിഷേധം
അമേരിക്കയില്‍ മാത്രമല്ല, ലണ്ടന്‍, പാരിസ്, ലിസ്ബണ്‍ തുടങ്ങിയ വിദേശ നഗരങ്ങളിലും അമേരിക്കന്‍ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ട്രംപിനെ 'ഫാസിസ്റ്റ്' എന്നും 'യുദ്ധക്കുറ്റവാളി' എന്നും വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോലും പ്രതിഷേധം പടരുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാവുകയാണ്.
Related News