വാഷിംഗ്ടണ്‍- ഇറാനില്‍ ആഴ്ചകള്‍ നീളുന്ന പരിമിതമായ കരയുദ്ധത്തിന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകളില്‍ മിന്നലാക്രമണം നടത്തുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണതോതിലുള്ള അധിനിവേശത്തിന് പകരം, പ്രത്യേക സേനയെയും കാലാള്‍പ്പടയെയും ഉപയോഗിച്ചുള്ള നീക്കങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പദ്ധതികള്‍ക്ക് ഇതുവരെ ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സേനാ തലവന് തീരുമാനങ്ങള്‍ എടുക്കാന്‍ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കുക എന്നത് പെന്റഗണിന്റെ ചുമതലയാണെന്നും, എന്നാല്‍ അന്തിമ തീരുമാനം പ്രസിഡന്റാണ് കൈക്കൊള്ളേണ്ടതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. നിലവില്‍ അഞ്ചാം വാരത്തിലേക്ക് കടന്ന ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ യുഎസ് സൈനികരെ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ അറിയിപ്പ് പ്രകാരം 3,500 ഓളം സൈനികര്‍ യുഎസ്എസ് ട്രിപ്പോളി കപ്പലില്‍ പശ്ചിമേഷ്യയില്‍ എത്തിക്കഴിഞ്ഞു. കൂടാതെ കരസേനയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരെയും ഈ മേഖലയിലേക്ക് അയക്കാന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. വിമാനവാഹിനിക്കപ്പലുകളും അത്യാധുനിക യുദ്ധവിമാനങ്ങളും സജ്ജമാണെന്നും സെന്റകോം അറിയിച്ചു.
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് നിയന്ത്രണത്തിലാക്കുക എന്നതിനാണ് പെന്റഗണ്‍ മുന്‍ഗണന നല്‍കുന്നത്. വാണിജ്യ കപ്പലുകളെയും സൈനിക വ്യൂഹങ്ങളെയും ആക്രമിക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്ന ആയുധശേഖരങ്ങള്‍ തകര്‍ക്കുകയാണ് ലക്ഷ്യം. ഏതാനും ആഴ്ചകള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ദൗത്യങ്ങളാണ് ആസൂത്രണം ചെയ്യുന്നതെങ്കിലും, ഇത് അമേരിക്കന്‍ സൈനികരെ ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയുടെ ഈ നീക്കങ്ങള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മണ്ണിലേക്ക് അമേരിക്കന്‍ സൈനികര്‍ കടന്നുവരുന്നത് കാത്തിരിക്കുകയാണെന്നും അവരെ നേരിടാന്‍ മിസൈലുകള്‍ സജ്ജമാണെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് പറഞ്ഞു. ശത്രുരാജ്യത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ടെന്നും സൈനികമായ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ ആക്രമണത്തിന് സഹായം നല്‍കുന്ന പ്രാദേശിക രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്‍ മണ്ണിലോ ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ പുതിയ യുദ്ധമുഖം തുറക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യമനിലെ ഹൂതി വിമതരുടെ സഹായത്തോടെ ശത്രുക്കളെ ശിക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്റെ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഞായറാഴ്ച ആരംഭിച്ചു. സൈനിക നീക്കങ്ങള്‍ ഒഴിവാക്കി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നത്.
Related News