റിയാദ്- സൗദി അറേബ്യയുടെ സുരക്ഷയെയും പരമാധികാരത്തെയും വെല്ലുവിളിച്ചുകൊണ്ട് ഇറാന്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ലോകത്തിന് തന്നെ ഭീഷണിയാണെന്ന് മോദി പറഞ്ഞു.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷയും സ്ഥിരതയും സംഭാഷണത്തില്‍ പ്രധാന വിഷയമായി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഇത്തരം പ്രകോപനങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് ലോകത്തിന്റെ തന്നെ ആവശ്യമാണെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. വാണിജ്യ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ ഒത്തൊരുമിച്ചുള്ള നീക്കങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ മണ്ണിലുണ്ടായ നാശനഷ്ടങ്ങളില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളെ പ്രതിരോധിക്കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ്ണ പിന്തുണ നല്‍കി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ സൗദിക്ക് അവകാശമുണ്ടെന്ന് മോദി ആവര്‍ത്തിച്ചു. ഭീകരതയ്ക്കും ആക്രമണങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ കിരീടാവകാശി നല്‍കുന്ന പിന്തുണക്ക് മോദി നന്ദി അറിയിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന മേഖലയില്‍ യുദ്ധം പടരുന്നത് വലിയ ആശങ്കയാണ് ഇന്ത്യക്ക് നല്‍കുന്നത്. ഈ വിഷമകരമായ ഘട്ടത്തിലും പ്രവാസി ഇന്ത്യക്കാരെ ചേര്‍ത്തുപിടിക്കുന്ന സൗദി ഭരണകൂടത്തിന്റെ നടപടിയെ അദ്ദേഹം പ്രശംസിച്ചു.
Related News