ദുബായ്: ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം ആഗോള വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഒരു മാസത്തിനിടെ യുഎഇ ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളില്‍ വിമാനിക്കരക്ക് കുത്തനെ വര്‍ധിച്ചു. ഇന്ധനവിലയിലുണ്ടായ വര്‍ധനവും സുരക്ഷിത പാതകള്‍ തേടിയുള്ള ദീര്‍ഘദൂര യാത്രകളുമാണ് ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരാന്‍ പ്രധാന കാരണമായത്. ഹോര്‍മുസ് കടലിടുക്ക് ഏകദേശം അടഞ്ഞുകിടക്കുന്ന സാഹചര്യം വ്യോമയാന മേഖലയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ (IATA) റിപ്പോര്‍ട്ട് പ്രകാരം ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനവ് വിമാനക്കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചു. 'ഇന്ധനച്ചെലവ് ക്രമാതീതമായി വര്‍ധിച്ചു. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതും ലാഭവിഹിതം ഇടിഞ്ഞതും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കി,' ഐഎടിഎ വ്യക്തമാക്കി.
മധ്യേഷ്യയിലെ സംഘര്‍ഷം മൂലം പല രാജ്യങ്ങളുടെയും വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം 'സുരക്ഷിത ഇടനാഴികള്‍' വഴി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ഇത് യാത്രാസമയവും പ്രവര്‍ത്തനച്ചെലവും വര്‍ധിപ്പിക്കുന്നു. വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവായ ഇന്ധന ഉപഭോഗം ഈ ദീര്‍ഘദൂര യാത്രകള്‍ മൂലം വലിയ തോതില്‍ വര്‍ധിച്ചു.
ഫെബ്രുവരി 27-ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള സ്ഥിതിയെക്കുറിച്ച് 'സ്ട്രാറ്റജിക് എയ്റോ റിസര്‍ച്ച്' ചീഫ് അനലിസ്റ്റ് സജ് അഹമ്മദ് പറയുന്നത് ഇങ്ങനെ: 'ഗള്‍ഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പതുക്കെ പുനരാരംഭിക്കുന്നുണ്ടെങ്കിലും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അത്രയും വിമാനങ്ങളോ സീറ്റുകളോ ഇപ്പോള്‍ ലഭ്യമല്ല.'
വിതരണ തടസ്സങ്ങള്‍ കാരണം വിമാന ഇന്ധനത്തിന് വില കൂടുന്നതും, വഴിതിരിച്ചുവിട്ട ദീര്‍ഘദൂര യാത്രകള്‍ മൂലമുണ്ടാകുന്ന അധികച്ചെലവും നികത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളിലും വിമാനിരക്ക് ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരാനാണ് സാധ്യതയെന്ന് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.
Related News