ലണ്ടന്‍: മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കിടയിലും ഊര്‍ജ്ജ വിതരണത്തിന് ബദല്‍ മാര്‍ഗമൊരുക്കി ഇറാഖ്. സിറിയയിലെ ബനിയാസ് എണ്ണ തുറമുഖം വഴി ഇറാഖ് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണ കയറ്റുമതി ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ ഊര്‍ജ്ജവിലയെ ബാധിച്ച പശ്ചാത്തലത്തില്‍ സിറിയയെ ഒരു പ്രധാന ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
ബുധനാഴ്ച വൈകിട്ടോടെ ഇറാഖി ഇന്ധനം കയറ്റിയ 299 ട്രക്കുകള്‍ അല്‍-തന്‍ഫ് അതിര്‍ത്തി കടന്ന് സിറിയയില്‍ പ്രവേശിച്ചു. മെഡിറ്ററേനിയന്‍ തീരത്തെ ബനിയാസ് എണ്ണ തുറമുഖമാണ് ലക്ഷ്യം. ഇവിടെ നിന്ന് എണ്ണ കൂറ്റന്‍ ടാങ്കറുകളിലേക്ക് മാറ്റും. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിറിയയ്ക്കും ഇറാഖിനും ഇടയിലുള്ള അല്‍-തന്‍ഫ്, അല്‍-വലീദ് അതിര്‍ത്തി കവാടങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച തുറന്നുകൊടുത്തു.
ഫെബ്രുവരി അവസാനം മുതല്‍ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെ ബാധിച്ചിരുന്നു. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ പാതയിലുണ്ടായ തടസ്സങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ പ്രതിസന്ധി മറികടക്കാനാണ് സിറിയ വഴിയുള്ള പുതിയ കര-കടല്‍ മാര്‍ഗ്ഗം ഇറാഖ് പ്രയോജനപ്പെടുത്തുന്നത്.
'മേഖലയിലെ ഊര്‍ജ്ജ വിപണിയെ സുസ്ഥിരമാക്കാന്‍ ഈ നീക്കം സഹായിക്കും. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രധാന ഊര്‍ജ്ജ കവാടമെന്ന നിലയില്‍ സിറിയയുടെ സ്ഥാനം ഇത് വര്‍ദ്ധിപ്പിക്കും.' സിറിയന്‍ പെട്രോളിയം കമ്പനി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സഫ്വാന്‍ ഷെയ്ഖ് അഹമ്മദ് പറഞ്ഞു.
മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള ഇറാഖിന്റെയും സിറിയയുടെയും ഈ തീരുമാനം ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Related News