ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടത്തിയ ഈ വന്‍ ദൗത്യത്തില്‍ ഏകദേശം 7.2 കോടി വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. ജനാധിപത്യ പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കുന്നതിനായുള്ള ഏറ്റവും വലിയ വോട്ടര്‍പട്ടിക ശുദ്ധീകരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പരിഷ്‌കരണ പ്രക്രിയ ആരംഭിക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 51 കോടിയായിരുന്നു. നിലവില്‍ 7.2 കോടി പേരെ നീക്കം ചെയ്തതോടെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 10.2 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍, പുതിയ രജിസ്‌ട്രേഷനുകളിലൂടെയും വിലാസം മാറ്റുന്നതിലൂടെയും ഏകദേശം 2 കോടി വോട്ടര്‍മാര്‍ പുതുതായി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ഈ മേഖലകളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 45.8 കോടിയായി പരിഷ്‌കരിക്കപ്പെട്ടു.
വോട്ടര്‍മാരെ നീക്കം ചെയ്ത കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് ഒന്നാമത്. യുപിയില്‍ മാത്രം 2.89 കോടി വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. തൊട്ടുപിന്നാലെ തമിഴ്നാടും (97 ലക്ഷം) പശ്ചിമ ബംഗാളും (90.8 ലക്ഷം) സ്ഥാനമുറപ്പിച്ചു. 'വ്യാജ വോട്ടര്‍മാരെ' ഒഴിവാക്കി പട്ടിക കൂടുതല്‍ കൃത്യമാക്കുക എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം വോട്ടര്‍മാരെ നീക്കം ചെയ്തതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഇല്ലാത്തവര്‍ (1.3 കോടി), സ്ഥിരമായി താമസം മാറിയവര്‍ (3.1 കോടി), മരിച്ചവരും ഇരട്ടിപ്പുള്ളവരുമായ വോട്ടര്‍മാര്‍ (1.2 കോടി എന്നിവരാണിവര്‍).
സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് ഏറ്റവും കൂടുതല്‍ ശതമാനം വോട്ടര്‍മാരെ ഒഴിവാക്കിയത് (16.6%). ഗുജറാത്ത് (13.1%), ഛത്തീസ്ഗഡ് (11.3%), പശ്ചിമ ബംഗാള്‍ (10.9%) എന്നീ സംസ്ഥാനങ്ങളും വലിയ തോതിലുള്ള ശുദ്ധീകരണത്തിന് സാക്ഷ്യം വഹിച്ചു. എന്നാല്‍ കേരളത്തില്‍ വോട്ടര്‍മാരുടെ കുറവ് 2.5 ശതമാനം മാത്രമാണ്. ലക്ഷദ്വീപിലാകട്ടെ ഇത് 0.3 ശതമാനം മാത്രമാണ്.
പട്ടികയില്‍നിന്ന് ഒഴിവാക്കലുകള്‍ നടന്നതോടൊപ്പം തന്നെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലും ഉത്തര്‍പ്രദേശ് തന്നെയാണ് മുന്നില്‍. 92.4 ലക്ഷം പേരാണ് യുപിയില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. തമിഴ്നാട്ടില്‍ 35 ലക്ഷവും കേരളത്തില്‍ 20.4 ലക്ഷവും പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടു.
പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിലെ വോട്ടര്‍മാരുടെ എണ്ണം 7.66 കോടിയില്‍ നിന്ന് 6.75 കോടിയായി കുറഞ്ഞു. പരിശോധനകള്‍ക്കും ആക്ഷേപങ്ങള്‍ക്കും ശേഷമാണ് ഇത്രയധികം പേരുകള്‍ നീക്കം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പട്ടികയിലുണ്ടായിട്ടും വര്‍ഷങ്ങളായി വോട്ട് രേഖപ്പെടുത്താത്ത 6.5 കോടി വോട്ടര്‍മാരെ നീക്കം ചെയ്തത് കള്ളവോട്ട് തടയാന്‍ സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരുതുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കൂടുതല്‍ കൃത്യവും വിശ്വസനീയവുമായ ഒരു വോട്ടര്‍ ഡാറ്റാബേസ് തയ്യാറാക്കാന്‍ ഈ നടപടി സഹായിച്ചുവെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
Related News