ന്യൂഡല്‍ഹി: ഇസ്രായില്‍ ഇറാനില്‍ നടത്തിയ ചാരവൃത്തിയുടെ മാതൃകയില്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളും സുരക്ഷാ വിവരങ്ങളും ചൈനീസ് നിര്‍മ്മിത സിസിടിവി ക്യാമറകള്‍ വഴി പാകിസ്ഥാന്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനയിലെ സെര്‍വറുകളിലേക്ക് തത്സമയം അയച്ചിരുന്ന ദൃശ്യങ്ങള്‍ അവിടെനിന്ന് പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ കൈക്കലാക്കുകയായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ വന്‍ ചാരവൃത്തി ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് കണ്ടെത്തിയത്.
അതിര്‍ത്തി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചൈനീസ് നിര്‍മ്മിത സിസിടിവി ക്യാമറകളാണ് ഇതിനായി ഉപയോഗിച്ചത്. 'EseeCloud' എന്ന ചൈനീസ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം വഴി പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ ലൈവ് ദൃശ്യങ്ങള്‍ ചൈനയിലെ ഡാറ്റാ സെന്ററുകളിലേക്ക് കൈമാറുന്നു. അവിടെനിന്നാണ് പാകിസ്ഥാന്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, ബി.എസ്.എഫ് ക്യാമ്പുകള്‍, പ്രധാന ഗതാഗത പാതകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ചാരവൃത്തി നടന്നത്. മൂന്ന് മാസത്തോളമായി പാകിസ്ഥാന്‍ ഈ ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിച്ചു വരികയായിരുന്നു.
ചാരവൃത്തിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമായി ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള 'ക്യാപ്റ്റന്‍ റാണ' എന്ന ഐ.എസ്.ഐ ഹാന്‍ഡ്‌ലറാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ഏജന്റാണ് ഇതിന്റെ മുഖ്യസൂത്രധാരനെന്നാണ് സൂചന.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതും സിം കാര്‍ഡുകള്‍ ഘടിപ്പിച്ചതുമായ ഒമ്പതോളം ക്യാമറകള്‍ പൊലീസ് കണ്ടെടുത്തു. വൈദ്യുതി തടസ്സമില്ലാതെ ദൃശ്യങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ഇവ സജ്ജീകരിച്ചിരുന്നത്.
ഈ സംഭവം പുറത്തുവന്നതോടെ സൈനിക കേന്ദ്രങ്ങളിലും പരിസരങ്ങളിലും ചൈനീസ് നിര്‍മ്മിത ക്യാമറകള്‍ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ഉപകരണങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കപൂര്‍ത്തല, ജലന്ധര്‍, പഠാന്‍കോട്ട്, പട്യാല, ബിക്കാനീര്‍, അല്‍വാര്‍ തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങളിലെ സൈനിക നീക്കങ്ങള്‍ ഇതുവഴി ചോര്‍ത്താന്‍ ശ്രമം നടന്നിട്ടുണ്ട്.
Related News