യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലുകളുടെ ആദ്യപാദം പിന്നിടുമ്പോള്‍ കരുത്തര്‍ക്ക് കാലിടറുന്ന കാഴ്ചകളാണ് കഴിഞ്ഞ വാരങ്ങളില്‍ കണ്ടത്. ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടമായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഇരു ടീമുകള്‍ക്കും ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പിലെ മറ്റു ലീഗുകളിലും വലിയ ചരിത്രവും മേല്‍വിലാസവുമുണ്ട്. ചാമ്പ്യന്‍സ് ലീഗെന്നാല്‍ അവസാന വാക്ക് റയല്‍ മാഡ്രിഡാണ്; പതിനാല് തവണയാണ് അവര്‍ കിരീടം നേടിയിട്ടുള്ളത്. ആറ് തവണ കിരീടം നേടിയ ചരിത്രം ബയേണ്‍ മ്യൂണിക്കിനുമുണ്ട്. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ആ പോരാട്ടത്തിലേക്ക് നീണ്ടു. ഇതുവരെ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 12 വിജയങ്ങള്‍ റയലിന്റെ പേരിലുണ്ട്. 11 മത്സരങ്ങളില്‍ ബയേണ്‍ വിജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ഇത്തവണത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈ തുല്യശക്തികള്‍ തമ്മിലുള്ള ആദ്യപാദ പോരാട്ടം റയല്‍ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലായിരുന്നു. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുക്കാമെന്ന് പരിശീലകന്‍ അല്‍വാരോ അര്‍ബെലോയും ആരാധകരും കരുതിയെങ്കിലും ബെര്‍ണബ്യൂവില്‍ ജര്‍മ്മന്‍ കരുത്തര്‍ അടക്കിവാഴുന്ന കാഴ്ചയാണ് കണ്ടത്. 2-1നായിരുന്നു ബയേണിന്റെ വിജയം. പ്രതിരോധത്തിന് പ്രാധാന്യം കൊടുത്ത റയലിനെതിരെ 41-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെയാണ് ബയേണ്‍ ലീഡ് നേടിയത്. സെര്‍ജി ഗ്‌നാബ്രിയുടെ മനോഹരമായൊരു പാസിനെ കാലില്‍ കൊരുത്ത്, റയലൊരുക്കിയ ഓഫ്സൈഡ് ട്രാപ്പിനെ തകര്‍ത്താണ് ലൂയിസ് ഡയസ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൈക്കല്‍ ഒലീസെയുടെ നീക്കത്തില്‍ നിന്ന് ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌നും ഗോള്‍ നേടിയതോടെ ബയേണ്‍ ആധിപത്യം ഉറപ്പിച്ചു. 74-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ റയലിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയതോടെ ബയേണ്‍ പ്രതിരോധം ശക്തമാക്കി. സമനില ഗോളിനായി റയല്‍ പരിശ്രമിച്ചെങ്കിലും ബയേണ്‍ കോട്ട തകര്‍ക്കാനായില്ല. മത്സരത്തിന്റെ രണ്ടാംപാദം ഏപ്രില്‍ 15ന് ബയേണിന്റെ മൈതാനമായ അലയന്‍സ് അറീനയില്‍ നടക്കും. അവിടെ ബയേണിനെ കീഴടക്കുക എന്നത് റയലിന് വലിയ വെല്ലുവിളിയാണ്. സെമിഫൈനലിലെത്താന്‍ ബയേണിന് തന്നെയാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ അവിശ്വസനീയമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റയലിനെ കരുതിയിരിക്കണമെന്ന് വിന്‍സന്റ് കംപാനിയെയും താരങ്ങളെയും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.
മറ്റൊരു സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്‌പെയിനില്‍ നിന്നുള്ള അത്ലറ്റിക്കോ മാഡ്രിഡായിരുന്നു അവരുടെ എതിരാളികള്‍. ആദ്യപാദം ക്യാമ്പ് നൗവില്‍ നടക്കുന്നതിന്റെ ആവേശത്തിലായിരുന്നു ഹാന്‍സി ഫ്‌ലിക്കിന്റെ സംഘം. എന്നാല്‍ സിമിയോണിപ്പട ബാഴ്‌സയെ അവരുടെ മണ്ണിലിട്ട് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. മടക്കമില്ലാത്ത രണ്ട് ഗോളിനായിരുന്നു അത്ലറ്റിക്കോയുടെ വിജയം. ലാമിന്‍ യമാലും മാര്‍ക്കസ് റാഷ്ഫോര്‍ഡും ഫെറാന്‍ ടോറസും ഡാനി ഓള്‍മോയുമടങ്ങുന്ന ബാഴ്‌സലോണ അനായാസ വിജയം നേടുമെന്നായിരുന്നു പണ്ഡിറ്റുകളുടെ പ്രവചനം. എന്നാല്‍ 45-ാം മിനിറ്റില്‍ പൗ കുബാര്‍സിയുടെ പിഴവ് മത്സരഗതി മാറ്റി. ഗിയുലിയാനോ സിമിയോണിയെ വീഴ്ത്തിയതിന് കുബാര്‍സി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. പിന്നാലെ ലഭിച്ച ഫ്രീകിക്ക് ജൂലിയന്‍ ആല്‍വാരസ് ഗോളാക്കി മാറ്റി. പത്തു പേരായി ചുരുങ്ങിയിട്ടും ബാഴ്‌സ പൊരുതിയെങ്കിലും 70-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അലക്‌സാണ്ടര്‍ സോര്‍ലാത്ത് അത്ലറ്റിക്കോയുടെ രണ്ടാം ഗോളും നേടി. അതോടെ ക്യാമ്പ് നൗ നിശബ്ദമായി. രണ്ടാംപാദം അത്ലറ്റിക്കോയുടെ മൈതാനമായ മെട്രോപൊളിറ്റാനോയിലാണ്. സെമിയിലെത്താന്‍ ബാഴ്‌സലോണയ്ക്ക് അവിടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കേണ്ടി വരും.
നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയും ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളും തമ്മിലായിരുന്നു മറ്റൊരു പോരാട്ടം. മടക്കമില്ലാത്ത രണ്ട് ഗോളിന് ഫ്രഞ്ച് ക്ലബ്ബ് വിജയിച്ചു. ലിവര്‍പൂള്‍ പരിശീലകന്‍ ആര്‍നെ സ്ലോട്ട് പരീക്ഷിച്ച 3-4-2-1 ഫോര്‍മേഷന്‍ പാര്‍ക്ക് ഡെ പ്രിന്‍സസില്‍ പരാജയപ്പെട്ടു. പതിനൊന്നാം മിനിറ്റില്‍ ഡിസൈര്‍ ഡൗവിലൂടെ പിഎസ്ജി ലീഡ് നേടി. രണ്ടാം പകുതിയില്‍ ഖ്വിച്ച ക്വാരത്സ്‌ഖേലിയ രണ്ടാം ഗോളും നേടിയതോടെ ലിവര്‍പൂള്‍ പതറി. മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തി സ്ലോട്ട് മെനഞ്ഞ തന്ത്രങ്ങള്‍ ഫലം കണ്ടില്ല. വിര്‍ജില്‍ വാന്‍ ഡൈക്ക്, ഫ്‌ലോറിയന്‍ വിര്‍ട്‌സ് തുടങ്ങിയവര്‍ അണിനിരന്നിട്ടും പിഎസ്ജിയെ തടയാന്‍ കഴിഞ്ഞില്ല. ആന്‍ഫീല്‍ഡിലെ രണ്ടാംപാദത്തില്‍ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമേ ലിവര്‍പൂളിന് പ്രതീക്ഷയുള്ളൂ.
മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലും സ്‌പോര്‍ട്ടിംഗും തമ്മിലുള്ള മത്സരത്തില്‍ ആഴ്സണലിനായിരുന്നു വിജയം. ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അല്‍വാല്‍ഡെയില്‍ നടന്ന പോരാട്ടത്തില്‍ ഇഞ്ച്വറി ടൈമില്‍ കൈ ഹാവെര്‍ട്‌സ് നേടിയ ഏക ഗോളിനായിരുന്നു 'ഗണ്ണേഴ്‌സിന്റെ' ജയം. പ്രീമിയര്‍ ലീഗിലെ മിന്നും ഫോം ചാമ്പ്യന്‍സ് ലീഗിലും തുടരാനായാല്‍ ആഴ്സണലിന് തങ്ങളുടെ ആദ്യ കിരീടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Related News