പാരീസ്: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ വിമാന ഇന്ധനത്തിന് കടുത്ത ക്ഷാമം നേരിടുന്നതായും അടുത്ത രണ്ട് മാസത്തിനുള്ളില്‍ യാത്ര വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്. ഏഷ്യന്‍ രാജ്യങ്ങളെയാകും ഇത് ആദ്യം ബാധിക്കുക, തൊട്ടുപിന്നാലെ യൂറോപ്പിലും പ്രതിസന്ധി രൂക്ഷമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയെയും അവിടത്തെ ശുദ്ധീകരണ ശാലകളെയും പ്രധാനമായും ആശ്രയിക്കുന്നതാണ് ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.
അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ സാഹചര്യം അതീവ ഗുരുതരമാകുമെന്ന് എനര്‍ജി ഇക്കണോമിസ്റ്റ് ക്ലോഡിയോ ഗാലിംബര്‍ട്ടി പറഞ്ഞു. ഇന്ധന ലഭ്യത കുറയുന്നതോടെ മേയ്, ജൂണ്‍ മാസങ്ങളില്‍ യൂറോപ്പില്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. നിലവില്‍ തന്നെ ചിലയിടങ്ങളില്‍ ഇന്ധനക്ഷാമം കാരണം വിമാനങ്ങള്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന ഇന്ധനവിലയും തൊഴില്‍ സമരങ്ങളും കാരണം ജര്‍മ്മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ തങ്ങളുടെ റീജിയണല്‍ സബ്‌സിഡിയറി അടച്ചുപൂട്ടുകയാണ്. ലുഫ്താന്‍സ സിറ്റിലൈനിന്റെ 27 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് സ്ഥിരമായി നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം പുനരാരംഭിച്ചില്ലെങ്കില്‍ മേയ് ആദ്യം മുതല്‍ ഇന്ധനക്ഷാമം നേരിടുമെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ യൂറോപ്പ്, യൂറോപ്യന്‍ കമ്മീഷനെ അറിയിച്ചു. യൂറോപ്പില്‍ ഇനി ഏകദേശം ആറാഴ്ചത്തേക്കുള്ള വിമാന ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തി ബിറോള്‍ വ്യക്തമാക്കി.
'നമ്മള്‍ ഇതുവരെ അഭിമുഖീകരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണിത്. സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളെയും ഇത് ബാധിക്കും. ഇന്ധനമില്ലാത്തതിനാല്‍ നഗരങ്ങള്‍ തമ്മിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വാര്‍ത്തകള്‍ ഉടന്‍ തന്നെ കേട്ടുതുടങ്ങും,' ബിറോള്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിസന്ധി എല്ലാ വിമാനത്താവളങ്ങളെയും ഒരേപോലെയല്ല ബാധിക്കുകയെന്ന് സാമ്പത്തിക വിദഗ്ധനായ റിക്കോ ലുമന്‍ ചൂണ്ടിക്കാട്ടി. പ്രധാന ഹബ്ബുകളെ അപേക്ഷിച്ച് ഉള്‍നാടന്‍ മേഖലകളിലെ ചെറിയ വിമാനത്താവളങ്ങളെയാകും ഇത് കൂടുതല്‍ തളര്‍ത്തുക. സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കേണ്ടി വരില്ലെങ്കിലും വലിയൊരു ഭാഗം റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
Related News