വാഷിംഗ്ടണ്‍/ലസ് വേഗാസ്: ഇറാനുമായുള്ള സമാധാന കരാര്‍ അന്തിമഘട്ടത്തിലാണെന്നും ചര്‍ച്ചകളില്‍ ഇനി തടസ്സങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേലും ലബനനും തമ്മിലുള്ള പത്തുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയത്.
ലോകത്തിന്റെ പ്രധാന ഇന്ധന വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും തുറന്നുകൊടുത്തു. ഇനി ഒരിക്കലും ഈ ജലപാത ഒരു ആയുധമായി ഉപയോഗിക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' അക്കൗണ്ടിലൂടെ അറിയിച്ചു. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ചിരുന്ന കടല്‍മൈനുകള്‍ അമേരിക്കയുടെ സഹായത്തോടെ നീക്കം ചെയ്തുവരികയാണ്. ഇത് വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കും.
സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഈ വാരാന്ത്യത്തില്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്നേക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ വൈറ്റ് ഹൗസില്‍ വെച്ച് ഇറാനുമായുള്ള കരാര്‍ ഒപ്പിട്ടേക്കുമെന്നും സൂചനയുണ്ട്. 'ഇത് എല്ലാവര്‍ക്കും ഗുണകരമാകുന്ന കരാറായിരിക്കും. ഞങ്ങള്‍ ലക്ഷ്യത്തിന് വളരെ അടുത്താണ്,' ട്രംപ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്ന സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അതേസമയം, ലബനനില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലില്‍ ആശങ്കകള്‍ ബാക്കിയാണ്. തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ലബനന്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ സൈന്യം തെക്കന്‍ ലബനനില്‍ തുടരുമെന്നും ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രകോപനത്തിനും ശക്തമായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് തുറന്ന നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും സ്വാഗതം ചെയ്തു. എന്നാല്‍ ഇത് താല്‍ക്കാലിക നടപടിയാകരുതെന്നും സ്ഥിരമായ സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കപ്പലുകളുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര ദൗത്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച ലണ്ടനില്‍ ലോകനേതാക്കളുടെ യോഗം ചേരും.
Related News