ബെയ്‌റൂട്ട്: ദക്ഷിണ ലബനനില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയാണ് ആക്രമണത്തിന് പിന്നിലെന്ന് യുണിഫില്‍ ഉദ്യോഗസ്ഥരും ഫ്രഞ്ച് അധികൃതരും സംശയം പ്രകടിപ്പിച്ചു.
ദക്ഷിണ ലബനനിലെ ഘാന്ദൂരിയാ ഗ്രാമത്തില്‍ റോഡ് തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് ഫ്രഞ്ച് പട്രോളിംഗ് സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള നേരിട്ടുള്ള ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വോട്രിന്‍ അറിയിച്ചു. ആക്രമണത്തെ 'അംഗീകരിക്കാനാവില്ല' എന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലബനന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. യാതൊരു തെളിവുമില്ലാതെ തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ അത്ഭുതമുണ്ടെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ലബനന്‍ സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തങ്ങളുടെ സൈനികര്‍ക്ക് നേരെ നീങ്ങിയ 'ഭീകരവാദികളെ' വധിച്ചതായി ഇസ്രായേല്‍ സൈന്യം ശനിയാഴ്ച അറിയിച്ചു. സ്വയംരക്ഷയ്ക്കായി ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിന് അധികാരമുണ്ടെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഇതിന് തടസ്സമല്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ഏപ്രില്‍ 16-നാണ് ഇസ്രായേലും ലബനനും തമ്മില്‍ 10 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായത്. എന്നാല്‍ ലിതാനി നദിക്ക് തെക്ക് ഭാഗത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ഇതുവരെ പിന്മാറിയിട്ടില്ല. ഈ മേഖലയിലെ ഗ്രാമങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുന്ന നടപടി തുടരുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.
Related News