റിയാദ്: ലോകത്തെ ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൊന്ന് വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ വീണ്ടും വൈദ്യശാസ്ത്ര രംഗത്ത് കരുത്തുതെളിയിച്ചു. ഫിലിപ്പീൻസ് സ്വദേശികളായ ക്ലിയ, മോറിസ് ആൻ എന്നീ സയാമീസ് ഇരട്ടകളെയാണ് 18.5 മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ റിയാദിൽ വേർപെടുത്തിയത്. നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഈ ചരിത്രപരമായ ദൗത്യം നടന്നത്.
പ്രമുഖ സർജൻ ഡോ. അബ്ദുള്ള അൽ-റബീഅയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയുടെ നാലും അഞ്ചും ഘട്ടങ്ങൾ വെള്ളിയാഴ്ച വിജയകരമായി പൂർത്തിയാക്കി. തലയോട്ടി പുനർനിർമ്മിക്കുക , കോസ്‌മെറ്റിക് അറ്റകുറ്റപ്പണികൾ നടത്തുക, തലയോട്ടി സുരക്ഷിതമായി അടയ്ക്കുക എന്നിവയായിരുന്നു ഈ ഘട്ടങ്ങൾ. ശസ്ത്രക്രിയയുടെ ആദ്യ മൂന്ന് ഘട്ടങ്ങൾ നേരത്തെ തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഏകദേശം 18 മണിക്കൂറും 30 മിനിറ്റും നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഇരട്ടകളെ പൂർണ്ണമായും വേർപെടുത്തിയത്.
സൗദി അറേബ്യയുടെ മാനുഷിക പരിഗണനയുടെയും വൈദ്യശാസ്ത്ര മികവിന്റെയും അടയാളമാണ് ഈ ദൗത്യമെന്ന് ഡോ. അബ്ദുള്ള അൽ-റബീഅ പറഞ്ഞു. രാജ്യത്തിന്റെ അതിർവരമ്പുകൾ നോക്കാതെ ലോകമെമ്പാടുമുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ജീവിതം നൽകാൻ 'സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം' പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ ശസ്ത്രക്രിയകൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ് സൗദി അറേബ്യയുടെ ഈ പദ്ധതി. ശസ്ത്രക്രിയയിൽ പങ്കെടുത്ത മുഴുവൻ മെഡിക്കൽ-സർജിക്കൽ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.
Related News