തെഹ്‌റാന്‍: മേഖലയില്‍ അമേരിക്ക തുടരുന്ന നാവിക ഉപരോധത്തിനും കടല്‍ക്കൊള്ളയ്ക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. അമേരിക്കയുടെ ആക്രമണാത്മക നിലപാടുകള്‍ തുടരുകയാണെങ്കില്‍ ഇറാന്റെ സായുധ സേനയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇറാന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഇറാന്‍ സൈന്യം മുമ്പെന്നത്തേക്കാളും സജ്ജമാണെന്ന് പ്രസ്താവന ഓര്‍മ്മിപ്പിച്ചു. 'മൂന്നാം അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധ'ത്തില്‍ ഇറാന്റെ ആക്രമണ ശേഷി അമേരിക്ക ഇതിനോടകം അനുഭവിച്ചറിഞ്ഞതാണെന്നും പ്രതിരോധ ആസ്ഥാനം ചൂണ്ടിക്കാട്ടി. ശത്രുക്കളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്‍ സൈന്യം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. ഈ യുദ്ധത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാംനഇയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഇതിന് മറുപടിയായി ഇസ്രായേലിലെയും പേര്‍ഷ്യന്‍ ഗള്‍ഫിലെയും അമേരിക്കന്‍-ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 40 ദിവസത്തോളം നീണ്ടുനിന്ന നൂറിലധികം ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഇറാന്‍ നടത്തിയിരുന്നു.
പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ എട്ടിന് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയില്‍ മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ഉപരോധങ്ങള്‍ നീക്കണമെന്നും ഉള്‍പ്പെടെ പത്ത് നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഏപ്രില്‍ 11, 12 തീയതികളില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ ധാരണയിലെത്താന്‍ സാധിച്ചില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വാഷിംഗ്ടണിനുള്ള വിശ്വാസ്യതയില്ലായ്മയാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമായി ഇറാന്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും, ഇത് നീക്കം ചെയ്യാതെ ചര്‍ച്ചകളിലേക്ക് മടങ്ങില്ലെന്നുമാണ് ഇറാന്റെ നിലപാട്.
Related News