കൊളംബോ: ശ്രീലങ്കയില്‍ നിര്‍ദിഷ്ട പ്രാദേശിക ഊര്‍ജ ഹബ്ബ് പദ്ധതി എത്രയും വേഗം നടപ്പിലാക്കിയേക്കുമെന്ന് കൊളംബോയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, വടക്കുകിഴക്കന്‍ തുറമുഖമായ ട്രിങ്കോമാലിയില്‍ ആസൂത്രണം ചെയ്ത ഓയില്‍ ഹബ്ബിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐക്യ അറബ് എമിറേറ്റ്സും (UAE) ഉള്‍പ്പെടുന്ന ഈ പദ്ധതി 2023 മുതല്‍ ചര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇത്തരം തന്ത്രപ്രധാനമായ പദ്ധതികളില്‍ പുരോഗതി കൈവരിക്കാന്‍ ഇനി സമയം കളയാനില്ല,' ഇന്ത്യന്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനൊപ്പം കൊളംബോ സന്ദര്‍ശിച്ച മിസ്രി പറഞ്ഞു.
രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന മള്‍ട്ടി-പ്രൊഡക്റ്റ് ഓയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനും ട്രിങ്കോമാലിയില്‍ എണ്ണ സംഭരണ ശാല നിര്‍മിക്കുന്നതിനുമായി ഒരു വര്‍ഷം മുമ്പ് ഇന്ത്യ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഈ പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഇരുപക്ഷവും യോജിച്ചതായി മിസ്രി അറിയിച്ചു.
പശ്ചിമേഷ്യന്‍ യുദ്ധം കാരണം ആഗോളതലത്തില്‍ ഊര്‍ജ വിതരണം തടസ്സപ്പെടുകയും വില വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഇന്ധന ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള കല്‍ക്കരിക്കുമായി പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്കയില്‍, ഇന്ധന-വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഊര്‍ജ ഹബ്ബ് നേരത്തെ പൂര്‍ത്തിയായിരുന്നെങ്കില്‍ അത് വലിയ സഹായമാകുമായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ട്രിങ്കോമാലിയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിലെ 99 എണ്ണ സംഭരണ ടാങ്കുകള്‍ ഉണ്ടെങ്കിലും, നിലവില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം 14 എണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. നിര്‍ദിഷ്ട ഹബ്ബില്‍ ഒരു റിഫൈനറി കൂടി ഉള്‍പ്പെടുത്താനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വൈദ്യുതി പങ്കിടുന്നതിനായി പവര്‍ ലൈന്‍ സ്ഥാപിക്കാനും നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഊര്‍ജ പ്രതിസന്ധികള്‍ക്കിടയില്‍ ശ്രീലങ്കയുടെയും മേഖലയുടെയും ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യ കരുതുന്നു.
Related News