വാഷിംഗ്ടണ്‍: രണ്ട് മാസമായി തുടരുന്ന യുദ്ധത്തെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍, മറ്റുള്ളവര്‍ക്ക് മേല്‍ നയങ്ങള്‍ 'കല്പിക്കാന്‍' അമേരിക്കയ്ക്ക് ഇനി സാധിക്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു.
യുഎസ്-ഇസ്രായേല്‍ സൈനിക നീക്കം ആരംഭിച്ചത് മുതല്‍ ലോകത്തെ പ്രധാന എണ്ണ-വാതക ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചിരിക്കുകയാണ്. ഇത് ആഗോള സമ്പദ്വ്യവസ്ഥയില്‍ വന്‍ ആഘാതമുണ്ടാക്കി. നിലവില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കടലിടുക്ക് തുറക്കുന്നതിനും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.
പാകിസ്താന്‍ മുഖേനയാണ് ഇറാന്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വാഷിംഗ്ടണിന് കൈമാറിയത്. ആണവ വിഷയങ്ങളിലും ഹോര്‍മുസ് വിഷയത്തിലും തങ്ങളുടെ നിലപാടുകള്‍ ഇറാന്‍ ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'സ്വതന്ത്ര രാജ്യങ്ങള്‍ക്ക് മേല്‍ തങ്ങളുടെ നയം അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കയ്ക്ക് ഇനി കഴിയില്ല. യുക്തിരഹിതമായ ആവശ്യങ്ങള്‍ അമേരിക്കയ്ക്ക് ഉപേക്ഷിക്കേണ്ടി വരും,' ഇറാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായ്-നിക് പറഞ്ഞു.
ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു. നിര്‍ദ്ദേശങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ്ണ സംതൃപ്തനല്ലെന്നാണ് സൂചന. എങ്കിലും, ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചതിലും ഭേദമാണെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന കരാറിലേ തങ്ങള്‍ ഒപ്പിടൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ ഇറാന്‍ കുറയ്ക്കുകയും പകരം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക നിര്‍ദ്ദേശം. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കി.
ഉപരോധം കാരണം ഇറാന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കത്തെ യുഎന്നും അമേരിക്കയും ശക്തമായി എതിര്‍ത്തു. അന്താരാഷ്ട്ര ജലപാതയില്‍ നികുതി വാങ്ങാന്‍ നിയമപരമായ അവകാശമില്ലെന്ന് യുഎന്‍ മാരിടൈം ഏജന്‍സി വ്യക്തമാക്കി.
നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, ആഭ്യന്തരമായി വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയും യുദ്ധത്തോടുള്ള ജനങ്ങളുടെ വിയോജിപ്പും ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Related News