ചെന്നൈ: രാജീവ് ഗാന്ധി വധക്കസില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജയില്‍ മോചിതനായ എ.ജി. പേരറിവാളന്‍ ഇനി കറുത്ത കോട്ടിട്ട് നീതിക്കായി വാദിക്കും. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അഭിഭാഷകനായി എന്റോള്‍ ചെയ്തതോടെ, തന്റെ ജീവിതം കവര്‍ന്നെടുത്ത അതേ നിയമവ്യവസ്ഥയുടെ ഭാഗമായി അദ്ദേഹം മാറി. 2022-ല്‍ സുപ്രീം കോടതിയുടെ പ്രത്യേക അധികാരം (Article 142) ഉപയോഗിച്ച് മോചിതനായ ശേഷം കര്‍ണാടകയിലെ സ്വകാര്യ കോളേജില്‍ നിന്നാണ് അദ്ദേഹം നിയമപഠനം പൂര്‍ത്തിയാക്കിയത്.
1991 ജൂണ്‍ 11-നാണ് 19 വയസ്സുകാരനായ പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ശ്രീപെരുമ്പത്തൂരിലെ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിക്കാന്‍ രണ്ട് '9 വോള്‍ട്ട്' ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. എന്നാല്‍ ഈ ബാറ്ററികള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പേരറിവാളന്‍ തുടക്കം മുതല്‍ വാദിച്ചിരുന്നു. 1999-ല്‍ ടാഡ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു.
വര്‍ഷങ്ങളോളം തൂക്കുമരത്തിന്റെ നിഴലില്‍ കഴിഞ്ഞ പേരറിവാളന്റെ ശിക്ഷ 2014-ല്‍ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. തുടര്‍ന്ന് പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടമാണ് അദ്ദേഹത്തെ മോചനത്തിലേക്ക് നയിച്ചത്. പേരറിവാളന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെ പിന്നീട് മൊഴിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് വെളിപ്പെടുത്തിയത് കേസില്‍ നിര്‍ണ്ണായകമായി.
ഒടുവില്‍, 2022 മേയ് 18-ന് സുപ്രീം കോടതി പേരറിവാളനെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ജയിലില്‍ കഴിയുന്ന സമയത്തും പഠനത്തില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയും ഡിപ്ലോമകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിയമ ബിരുദംകൂടി പൂര്‍ത്തിയാക്കി അഭിഭാഷകനായി മാറുന്നതിലൂടെ താന്‍ അനുഭവിച്ച നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള മറുപടി കൂടിയാണ് അദ്ദേഹം നല്‍കുന്നത്.
Related News