കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ഭവാനിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയുടെ ഉറച്ച കോട്ടയായ ഭവാനിപ്പൂരില്‍ അട്ടിമറി വിജയം നേടിയത്. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ നീണ്ട ഉദ്വേഗത്തിനൊടുവില്‍ പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.
വിജയത്തിന് പിന്നാലെ തന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിക്കാട്ടി സംസാരിക്കവെ, മമത ബാനര്‍ജിയുടെ രാഷ്ട്രീയ വിരമിക്കലാണിതെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. 'മമതയെ പരാജയപ്പെടുത്തുക എന്നത് അത്യന്താപേക്ഷിതമായിരുന്നു. ഇത് ഹിന്ദുത്വത്തിന്റെ വിജയമാണ്. വായുവില്‍ പറക്കുന്ന മമതയുടെ രാഷ്ട്രീയ ജീവിതത്തിന് ഇതോടെ അവസാനമായി,' അദ്ദേഹം പറഞ്ഞു.
മുസ്ലിം വോട്ടുകള്‍ മമതയ്ക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടപ്പോള്‍ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മതവിശ്വാസികള്‍ തന്നെ അനുഗ്രഹിച്ചതാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 77-ാം വാര്‍ഡിലെ മുസ്ലിം വോട്ടര്‍മാര്‍ പൂര്‍ണ്ണമായും മമതയ്‌ക്കൊപ്പമാണ് നിന്നതെന്നും അദ്ദേഹം ആരോപിച്ചു.
2021-ലെ നന്ദിഗ്രാം പോരാട്ടത്തിന് സമാനമായ രീതിയിലാണ് ഇക്കുറി ഭവാനിപ്പൂരിലും ഫലങ്ങള്‍ പുറത്തുവന്നത്. വോട്ടെണ്ണലിനിടെ ക്രമക്കേടുകള്‍ ആരോപിച്ച് തടസ്സപ്പെട്ട നടപടികള്‍ പുനരാരംഭിച്ച ശേഷമാണ് അന്തിമഫലം പ്രഖ്യാപിച്ചത്. അഞ്ച് റൗണ്ടുകള്‍ ബാക്കിനില്‍ക്കെ തന്നെ സുവേന്ദു ലീഡ് ഉറപ്പിച്ചിരുന്നു. മമതയുടെ രാഷ്ട്രീയ കോട്ടയായി അറിയപ്പെടുന്ന ഭവാനിപ്പൂരിലെ ഈ തോല്‍വി തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്.
മമതയുടെ പരാജയം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Related News