കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പദവി രാജിവെക്കില്ലെന്ന് മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപി നടത്തിയ 'കൊള്ള'യാണെന്നും മമത ആരോപിച്ചു. കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മമത തന്റെ നിലപാട് വ്യക്തമാക്കിയത്.
'എതിരാളി ബിജെപിയല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്‍'
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്ന് മമത അവകാശപ്പെട്ടു. 'ഞാന്‍ തോറ്റിട്ടില്ല, അതിനാല്‍ രാജ്ഭവനില്‍ പോയി രാജി നല്‍കാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തൃണമൂലിന്റെ യഥാര്‍ത്ഥ എതിരാളി ബിജെപി ആയിരുന്നില്ല, തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിഹാറിലും ചെയ്തതുപോലെ ബംഗാളിലും അവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു,' മമത ആരോപിച്ചു.
വോട്ടെടുപ്പ് വേളയില്‍ തനിക്ക് നേരെ ശാരീരികമായ ആക്രമണമുണ്ടായെന്നും മമത വെളിപ്പെടുത്തി. 'പോളിങ് ബൂത്തില്‍ വെച്ച് എന്നെ ആക്രമിച്ചു. വയറിലും പുറത്തും ചവിട്ടേറ്റു. സിസിടിവി ക്യാമറകള്‍ ബോധപൂര്‍വ്വം ഓഫാക്കിയിരുന്നു. കൗണ്ടിങ് സ്റ്റേഷന് പുറത്തേക്ക് എന്നെ തള്ളിയിറക്കി. ഒരു സ്ത്രീയെന്ന നിലയില്‍ എന്നോട് മോശമായി പെരുമാറി. കേന്ദ്ര സേനയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുന്നു?' മമത ചോദിച്ചു. മുന്‍പും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മോശമായ സാഹചര്യം ആദ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ ഒന്നര പതിറ്റാണ്ട് നീണ്ട തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ആകെ 293 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 207 സീറ്റുകള്‍ നേടിയാണ് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 216 സീറ്റുകള്‍ നേടിയ തൃണമൂല്‍ ഇത്തവണ 80 സീറ്റുകളിലേക്ക് ഒതുങ്ങി.
സ്വന്തം തട്ടകമായ ഭവാനിപൂരില്‍ മമത ബാനര്‍ജി നേരിട്ട പരാജയം പാര്‍ട്ടിക്കേറ്റ ഏറ്റവും വലിയ പ്രഹരമായി. മുന്‍ സഹപ്രവര്‍ത്തകനും ബിജെപി നേതാവുമായ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. അട്ടിമറി ആരോപണങ്ങളുമായി തൃണമൂല്‍ മുന്നോട്ടുപോകുമ്പോഴും, ബിജെപി സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
Related News