തിരുവനന്തപുരം- യു.ഡി.എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, തന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന കര്‍ശനമായ സൂചന നല്‍കി വി.ഡി. സതീശന്‍. മുഖ്യമന്ത്രി പദം ലഭിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താനില്ലെന്നും, ഒരു സാധാരണ എം.എല്‍.എ ആയി തുടരാനാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുള്‍ വാസ്‌നിക്കിനെയും അറിയിച്ചു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി സതീശനെയും രമേശ് ചെന്നിത്തലയെയും പ്രധാന വകുപ്പുകള്‍ നല്‍കി ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള കെ. സുധാകരന്റെ ഫോര്‍മുല അദ്ദേഹം പൂര്‍ണ്ണമായും തള്ളി. അത്തരം വിട്ടുവീഴ്ചകള്‍ക്ക് താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സതീശന്‍, മുന്നണിയിലെ ഘടകകക്ഷികളായ മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഘടകകക്ഷികളുടെ പിന്തുണയില്ലാത്ത ഒരാള്‍ക്ക് സര്‍ക്കാരിനെ സുഗമമായി നയിക്കാനാവില്ലെന്ന വാദമാണ് സതീശന്‍ ഉയര്‍ത്തുന്നത്.
അതേസമയം, എം.എല്‍.എമാരുടെയും എം.പിമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന അവകാശവാദവുമായി അദ്ദേഹത്തിന്റെ പക്ഷം രംഗത്തുണ്ട്. എന്നാല്‍, കേവലം എം.എല്‍.എമാരുടെ എണ്ണം മാത്രം നോക്കി തീരുമാനമെടുക്കരുതെന്ന് ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലക്ക് കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും ഹൈക്കമാന്‍ഡ് സതീശനെ പ്രതിപക്ഷ നേതാവാക്കിയ ചരിത്രം സതീശന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പില്‍ മുന്നണിയെ വിജയത്തിലേക്ക് നയിച്ച നായകനെന്ന നിലയില്‍ പൊതുസമൂഹവും ഘടകകക്ഷികളും തന്നോടൊപ്പമാണെന്ന് സതീശന്‍ വിശ്വസിക്കുന്നു. സതീശനെ തഴഞ്ഞാല്‍ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും, പണ്ട് വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ സി.പി.എമ്മിലുണ്ടായതിന് സമാനമായ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിലും ആവര്‍ത്തിക്കുമെന്ന ആശങ്കയും പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയിലുണ്ട്. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം എന്താകുമെന്ന ഉറ്റുനോക്കലിലാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം.
Related News