വാഷിംഗ്ടണ്‍/കെയ്റോ: ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ വിഷയങ്ങളില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ കരാറിന് ഭീഷണിയായി ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും സൈനിക ഏറ്റുമുട്ടല്‍. ശനിയാഴ്ച നടന്ന പുതിയ ആക്രമണങ്ങളോടെ മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളായി.
ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി, ഇറാനിലെ മിസൈല്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാര്‍ സംവിധാനങ്ങളിലും വെള്ളിയാഴ്ച തങ്ങള്‍ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന സിംഗപ്പൂര്‍ പതാകയുള്ള 'എവര്‍ ലവ്ലി' എന്ന ചരക്കുകപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതാണ് അമേരിക്കന്‍ തിരിച്ചടിക്ക് കാരണം.
ഈ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അന്താരാഷ്ട്ര വ്യാപാര പാതയിലെ സ്വതന്ത്ര സഞ്ചാരത്തിന് ഇറാന്‍ ഭീഷണിയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി. ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ 'മണ്ടത്തരമായ ലംഘനമാണെന്ന്' പ്രതികരിച്ചു.
അതേസമയം, അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി തങ്ങള്‍ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് 'വേഗത്തിലുള്ളതും തീരുമാനിച്ചതുമായ' തിരിച്ചടി നല്‍കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ആക്രമിച്ച യുഎസ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഗാര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ സിറിക് തീരത്തുള്ള ജെട്ടിക്ക് സമീപം സ്‌ഫോടനം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ച മുന്‍പ് മാത്രം ഒപ്പുവെച്ച ഇടക്കാല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങള്‍ നടക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് പ്രധാന കാരണം. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ വാദിക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും തയാറല്ല.
അതിനിടെ, മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്റെ ശ്രമങ്ങള്‍ ആക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏകദേശം 500 കപ്പലുകള്‍ ഇനിയും മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഐഎംഒ സെക്രട്ടറി ജനറല്‍ ആഴ്സന്‍ ഡൊമിംഗസ് അറിയിച്ചു.
നിലവിലെ സാഹചര്യം വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ കാലം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. കടല്‍ സുരക്ഷയും ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പാതിവഴിയില്‍ തകരുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
Related News