തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പൊലീസ് അനുവദിച്ച പൈലറ്റ്, എസ്‌കോര്‍ട്ട് സുരക്ഷാ സൗകര്യങ്ങള്‍ നിരസിച്ച് കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഇരുവര്‍ക്കും പൈലറ്റും എസ്‌കോര്‍ട്ടും അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഔദ്യോഗിക പദവികള്‍ നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ സുരക്ഷാ സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഇരുവരും പൊലീസിനെ തിരിച്ചയക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.പി.എം നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുടെ പേരില്‍ അനുവദിച്ച ഗണ്‍മാന്‍മാരെ സര്‍ക്കാര്‍ ഉടന്‍ തിരിച്ചുവിളിക്കും. ഇതിന്റെ ഭാഗമായി വിവിധ നേതാക്കള്‍ക്കൊപ്പം ഡ്യൂട്ടിയിലുള്ള ഗണ്‍മാന്‍മാരുടെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചു കഴിഞ്ഞു.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് നിലവില്‍ രണ്ട് ഗണ്‍മാന്‍മാര്‍ വീതമുണ്ട്. പി. ജയരാജനും രണ്ട് പേരുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രമാണ് സുരക്ഷാ ഭീഷണിയുള്ളതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു മുന്‍ കൗണ്‍സിലര്‍ക്ക് പോലും മതിയായ കാരണങ്ങളില്ലാതെ ഗണ്‍മാനെ അനുവദിച്ചിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം അഞ്ഞൂറോളം ഗണ്‍മാന്‍മാരെയാണ് വിവിധ നേതാക്കള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് സെഡ് (ദ) കാറ്റഗറി സുരക്ഷയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹം അത് ഉപയോഗിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ ഇതുവരെ സേനയില്‍ തിരികെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയ മന്ത്രിമാരെ നിശ്ചയിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഇഷ്ടക്കാരായ പൊലീസുകാരെ ഗണ്‍മാന്‍മാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും സമ്മര്‍ദ്ദം ആരംഭിച്ചിട്ടുണ്ട്. വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒഴിവാക്കി മാതൃക കാട്ടിയ സതീശന്റെയും ചെന്നിത്തലയുടെയും നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Related News