തിരുവനന്തപുരം- ട്വിസ്റ്റുകള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ വി.ഡി സതീശന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക്. കെ.എസ്.യു.വിലും യൂത്ത് കോണ്‍ഗ്രസിലുമെല്ലാം തിളങ്ങുന്ന നക്ഷത്രമായിരുന്നെങ്കിലും അര്‍ഹതപ്പെട്ട കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവികളും 2011-ല്‍ ഉറപ്പിച്ച മന്ത്രിസ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. 2011-ല്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കാത്തതില്‍ തനിക്ക് വലിയ വിഷമമുണ്ടായതായി അദ്ദേഹംതന്നെ പില്‍ക്കാലത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ തന്നെ സംരക്ഷിക്കാന്‍ 'ഗോഡ്ഫാദര്‍മാര്‍' ഇല്ലാതിരുന്നതാണ് പലപ്പോഴും തഴയപ്പെടാന്‍ കാരണമായതെന്ന തോന്നലും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ കപ്പിനും ചുണ്ടിനുമിടയില്‍ പലപ്പോഴായി വഴുതിപ്പോയ സ്ഥാനമാനങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ 16-ാം മന്ത്രിസഭയുടെ കപ്പിത്താന്‍ പദവി അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.
യു.ഡി.എഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് വി.ഡി. ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രൗണ്ട് ലെവലില്‍ നിലവിലെ രാഷ്ട്രീയ അടിത്തറയൊരുക്കി മുന്നൊരുക്കം നടത്തിയാണ് ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ ആ പ്രഖ്യാപനം. 100-ലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഒരു ഡസനോളം മന്ത്രിമാര്‍ ഇത്തവണ തോല്‍ക്കുമെന്നും പ്രഖ്യാപിച്ചത് അദ്ദേഹംതന്നെ. ആ വാക്കുകളിലെ ആത്മവിശ്വാസം കടമെടുത്താണ് ഇത്തവണ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിക്കായി പണിയെടുത്തത്. പറഞ്ഞ ഓരോ വാക്കും മേയ് നാലാം തീയതി ഫലം വന്നപ്പോള്‍ അച്ചട്ടായി. വി.ഡി. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് ഓരോരുത്തരും ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായ ചില കുഴഞ്ഞുമറിയലുകള്‍ സംഭവിക്കുന്നത്.
സതീശനൊപ്പം രമേശ് ചെന്നിത്തലയുടെയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായ കെ.സി വേണുഗോപാലിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടു. ഇതോടെ സംസ്ഥാനത്ത് ഓരോരുത്തരേയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ ഫ്ളക്സ് യുദ്ധമാരംഭിച്ചു. 102 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസുകാരെ നോക്കി നാട്ടുകാര്‍ കളിയാക്കാന്‍ അതുമാത്രം മതിയായിരുന്നു. തര്‍ക്കം മുറുകിയതോടെ ഹൈക്കമാന്‍ഡ് നിര്‍ദേശമനുസരിച്ച് അജയ് മാക്കനും മുകുള്‍ വാസ്നിക്കും കേരളത്തിലെത്തി എം.എല്‍.എമാരുടെ അഭിപ്രായം തേടി. എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വാര്‍ത്തകള്‍ വി.ഡി. പക്ഷത്തെ നിരാശരാക്കി.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കരുനീക്കങ്ങള്‍ക്കും പിന്നീട് രാജ്യതലസ്ഥാനം വേദിയാകുന്നതാണ് കണ്ടത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എ.ഐ.സി.സിയുടെ ഹിതപരിശോധനാ റിപ്പോര്‍ട്ട് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് വൈകാതെ കൈമാറി. വി.ഡി. സതീശന്റെ പേര് മുസ്ലിംലീഗ് നിര്‍ദേശിച്ചതും എം.എല്‍.എ.മാരില്‍നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതുമെല്ലാം ഇതിനിടെ ഹൈക്കമാന്‍ഡിന്റെ മുന്നിലെത്തി.
പിന്നീട് കണ്ടത് മാരത്തണ്‍ ചര്‍ച്ചകളുടെ ദിനരാത്രങ്ങളാണ്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിച്ചു. ഇതിനിടെ സംസ്ഥാനത്തെ പ്രധാന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചും അഭിപ്രായം തേടി. വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരോടും വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരോടാണ് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്.
വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായകമായത് വി.എം സുധീരന്റെ നിലപാടായിരുന്നു. ആ നിലപാടിന് ബലമേകി മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും സതീശനാണ് അര്‍ഹത എന്ന് ബോധ്യപ്പെടുത്തി. സംസ്ഥാനത്തെ ജനവികാരം സുധീരന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങള്‍ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം രാഹുലിനെ അറിയിച്ചു. ഇത് അവഗണിക്കുന്നത് പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്ന മുന്നറിയിപ്പും സുധീരന്‍ നല്‍കി. മുഖ്യമന്ത്രി തീരുമാനത്തിനു പിന്നാലെ ഒരു ഉപതിരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായാല്‍ അത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം വി.ഡി. സതീശന്‍ എന്ന പേരിലേക്കെത്താന്‍ ഹൈക്കമാന്‍ഡിനെ സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്.
Related News