ബീജിംഗ്: ആഗോള രാഷ്ട്രീയത്തിലെയും സാമ്പത്തിക രംഗത്തെയും സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ സമവായം തേടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ചൈന സന്ദര്‍ശിക്കുന്നത്. ഇറാന്‍ യുദ്ധം, വ്യാപാര തര്‍ക്കങ്ങള്‍, തായ്വാന്‍ വിഷയം എന്നിവയാണ് രണ്ടു ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിള്‍സില്‍ ആണ് ണ് ട്രംപിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ചൈനീസ് സൈനിക ബാന്‍ഡിന്റെ അകമ്പടിയോടെ ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. ആചാരപരമായ ഗണ്‍ സല്യൂട്ടും ഇരുരാജ്യങ്ങളുടെയും പതാകയേന്തിയ കുട്ടികളുടെ പ്രകടനവും സ്വീകരണത്തിന് മാറ്റുകൂട്ടി. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ മികച്ചതാകുമെന്നും ഇരുരാജ്യങ്ങള്‍ക്കും ഉജ്ജ്വലമായ ഒരു ഭാവി ഒപ്പമുണ്ടെന്നും ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
സ്വീകരണ ചടങ്ങില്‍ ചൈനീസ് ഉദ്യോഗസ്ഥരെ കൂടാതെ ട്രംപിനൊപ്പമുള്ള ഉന്നത യുഎസ് പ്രതിനിധികളും പങ്കെടുത്തു. പെന്റഗണ്‍ മേധാവി പീറ്റര്‍ ഹെഗ്സെത്ത്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരെ ഷി ജിന്‍പിംഗ് ഹസ്തദാനം നല്‍കി സ്വീകരിച്ചു. ചൈനയുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന റൂബിയോയുടെ സാന്നിധ്യം നയതന്ത്ര കേന്ദ്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
എലോണ്‍ മസ്‌ക് (ടെസ്ല), ജെന്‍സന്‍ ഹുവാങ് (എന്‍വിഡിയ) തുടങ്ങിയ പ്രമുഖ യുഎസ് വ്യവസായികളും ട്രംപിനൊപ്പമുണ്ട്. കാര്‍ഷിക-വിമാന മേഖലകളില്‍ പുതിയ വ്യാപാര കരാറുകള്‍ ഉറപ്പിക്കുകയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
ചൈനയുമായുള്ള ഉച്ചകോടി മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നുവെങ്കിലും ഇറാന്‍ യുദ്ധം മൂലമാണ് ഇത് നീണ്ടുപോയത്. ഇറാന്റെ എണ്ണ വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും, ഇക്കാര്യത്തില്‍ ചൈനയുടെ സഹായം ആവശ്യമില്ലെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ ഇറാനെ പിന്തിരിപ്പിക്കാന്‍ ചൈന സജീവ ഇടപെടല്‍ നടത്തണമെന്ന നിലപാടാണ് വിദേശകാര്യ സെക്രട്ടറി റൂബിയോ പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ കനത്ത നികുതികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചിരുന്നു. നിലവിലുള്ള നികുതി വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും.
തായ്വാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്ന വിഷയത്തിലും നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നേക്കും. ഇതാദ്യമായാണ് തായ്വാന്‍ വിഷയത്തില്‍ ചൈനയുമായി ആലോചന നടത്താന്‍ യുഎസ് തയ്യാറാകുന്നത് എന്നത് ശ്രദ്ധേയമാണ്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ 'ടെമ്പിള്‍ ഓഫ് ഹെവന്‍' ട്രംപ് സന്ദര്‍ശിക്കും. വൈകുന്നേരം ഷി ജിന്‍പിംഗ് ഒരുക്കുന്ന ഔദ്യോഗിക വിരുന്നിലും അദ്ദേഹം പങ്കെടുക്കും. 2026-ല്‍ ഷി ജിന്‍പിംഗിനെ അമേരിക്കയിലേക്ക് ക്ഷണിക്കാനുള്ള തീയതി ഉറപ്പിക്കാനും ട്രംപിന് പദ്ധതിയുണ്ട്.
Related News