ലണ്ടന്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും (യു.എ.ഇ) മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും എതിരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള നീക്കങ്ങളെ യു.എ.ഇ കര്‍ശനമായി തള്ളി. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ബിന്‍ ഷഹീന്‍ അല്‍-മറാര്‍ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്ത യോഗത്തിലായിരുന്നു യു.എ.ഇയുടെ ഈ ശക്തമായ പ്രതികരണം.
തങ്ങളുടെ പരമാധികാരം, ദേശീയ സുരക്ഷ, സ്വതന്ത്രമായ തീരുമാനങ്ങള്‍ എന്നിവയ്ക്ക് മേലുള്ള എല്ലാത്തരം ആരോപണങ്ങളെയും ഭീഷണികളെയും രാജ്യം തള്ളിക്കളയുന്നതായി അല്‍-മറാര്‍ യോഗത്തില്‍ പറഞ്ഞു. ഏതൊരു ഭീഷണിക്കും ശത്രുതാപരമായ നീക്കങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ യു.എ.ഇക്ക് പൂര്‍ണ്ണമായ പരമാധികാരവും നിയമപരവും നയതന്ത്രപരവും സൈനികവുമായ അവകാശമുണ്ടെന്നും എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് യു.എ.ഇ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. സമീപ ആഴ്ചകളിലും അബുദാബിയും ടെഹ്റാനും തമ്മില്‍ വാക്‌പോര് ശക്തമാകുകയും, യു.എ.ഇക്ക് നേരെയും ഇവിടുത്തെ കപ്പലുകള്‍ക്ക് നേരെയും ഇറാന്‍ വീണ്ടും ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതല്‍, സിവിലിയന്‍ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മൂവായിരത്തോളം ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ യു.എ.ഇ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി അല്‍-മറാര്‍ യോഗത്തെ അറിയിച്ചു. യു.എ.ഇ മറ്റാരുടെയും സംരക്ഷണം തേടുന്നില്ലെന്നും, പ്രകോപനമില്ലാത്ത ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിക്‌സ് യോഗത്തില്‍ ഭിന്നത; സംയുക്ത പ്രസ്താവനയില്ല
അതേസമയം, പശ്ചിമേഷ്യയിലെ/മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ രണ്ട് ദിവസം നീണ്ടുനിന്ന ബ്രിക്‌സ് യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ നയതന്ത്രജ്ഞര്‍ക്ക് സാധിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇന്ത്യ പുറത്തിറക്കിയ സമാപന പ്രസ്താവനയിലും സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്ക-ഇസ്രായേല്‍ സഖ്യം ഇറാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ യു.എ.ഇ സജീവ പങ്കാളിയാണെന്ന് വ്യാഴാഴ്ച ഇറാന്‍ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നിലപാട് മാറ്റിയ ഇറാന്‍ മന്ത്രി, തങ്ങള്‍ യു.എ.ഇ മണ്ണിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെയും സജ്ജീകരണങ്ങളെയും മാത്രമാണ് ലക്ഷ്യമിട്ടതെന്ന അവകാശവാദവുമായി രംഗത്തെത്തി. എന്നാല്‍ ഇറാന്റെ പ്രസ്താവനകളെ ശക്തമായി അപലപിച്ച യു.എ.ഇ അധികൃതര്‍, യുദ്ധം അവസാനിപ്പിക്കാന്‍ രാഷ്ട്രീയപരമായ പരിഹാരത്തിനാണ് രാജ്യം മുന്‍കൈ എടുക്കുന്നതെന്ന് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് യു.എന്‍ രക്ഷാസമിതിയില്‍ സംയുക്ത പ്രമേയത്തിന് പിന്തുണ തേടുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഊര്‍ജ്ജ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, ഇറാന്റെ ഈ നടപടി ഒരു 'കടല്‍ക്കൊള്ള' ആണെന്നും അല്‍-മറാര്‍ കുറ്റപ്പെടുത്തി.
Related News