വാഷിംഗ്ടണ്‍: ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടുന്നതിനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരാര്‍ വ്യവസ്ഥകളില്‍ കടുത്ത നിബന്ധനകളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലായതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈറ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗങ്ങള്‍ക്ക് ശേഷവും അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ട്രംപിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച കരാറിന്റെ കരട് രേഖയില്‍ അദ്ദേഹം ചില നിര്‍ണായക മാറ്റങ്ങള്‍ ആവശ്യപ്പെടുകയും പുതുക്കിയ നിര്‍ദേശങ്ങള്‍ ഇറാന്റെ പരിഗണനയ്ക്കായി തിരിച്ചയക്കുകയും ചെയ്തതായി 'ദി ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ട്രംപിന്റെ നിര്‍ദേശമെന്ന് 'ആക്‌സിയോസ്' വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിലെ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തിന് ശേഷമുണ്ടായ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലനിര്‍ത്താനാണ് വാഷിംഗ്ടണും ടെഹ്റാനും ശ്രമിക്കുന്നത്. എന്നാല്‍ യുഎസിന്റെ പുതിയ നിലപാടോടെ ചര്‍ച്ചകള്‍ ഇനിയും ദിവസങ്ങളോളം നീണ്ടുപോയേക്കാം. വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ദേശീയ സുരക്ഷാ ഉപദേശകരുമായി ട്രംപ് രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമെടുക്കാതെയാണ് പിരിഞ്ഞത്. തന്റെ കര്‍ശനമായ നിബന്ധനകള്‍ അംഗീകരിക്കുന്നതും ഇറാന്റെ ആണവമോഹങ്ങള്‍ക്ക് തടയിടുന്നതുമായ ഒരു കരാറില്‍ മാത്രമേ ഒപ്പുവെക്കൂ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ആണവ പദ്ധതികളെക്കുറിച്ചും പ്രാദേശിക സുരക്ഷയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ തുടരുന്നതിനായി വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടാന്‍ യുഎസ്-ഇറാന്‍ പ്രതിനിധികള്‍ക്കിടയില്‍ നേരത്തെ താല്‍ക്കാലിക ധാരണയായിരുന്നു. എന്നാല്‍ ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മിക്കില്ലെന്ന ഉറപ്പും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കുമെന്ന പ്രഖ്യാപനവും കരാറില്‍ വേണമെന്നാണ് ട്രംപിന്റെ പുതിയ വാശി. ഹോര്‍മുസ് കടലിടുക്കിലെ കടല്‍ മൈനുകള്‍ നീക്കം ചെയ്യണമെന്നും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, യുഎസുമായുള്ള ഭിന്നതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കി. കരാര്‍ ഇതുവരെ അന്തിമമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. വാഗ്ദാനങ്ങളിലല്ല, യുഎസിന്റെ പ്രവര്‍ത്തികളിലാണ് വിശ്വാസമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. 'മറുവിഭാഗം നടപടി സ്വീകരിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ ഒരു ചുവടും മുന്നോട്ട് വെക്കില്ല. ചര്‍ച്ചകളിലൂടെയല്ല, മിസൈലുകളിലൂടെയാണ് ഞങ്ങള്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നത്,' ഖാലിബാഫ് വ്യക്തമാക്കി.
ഇറാന്റെ പക്കല്‍ നിലവില്‍ 60% ശുദ്ധീകരിച്ച 440.9 കിലോഗ്രാം യുറേനിയം ശേഖരമുണ്ടെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണക്ക്. ഇത് ആയുധ നിര്‍മാണത്തിന് ആവശ്യമായ അളവിലേക്ക് അടുത്തതാണ്. ഈ ശേഖരം പൂര്‍ണ്ണമായും അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ നീക്കം ചെയ്ത് നശിപ്പിക്കണമെന്നാണ് യുഎസിന്റെ പ്രധാന ആവശ്യം. കൂടാതെ 30 ദിവസത്തിനകം ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കണമെന്നും കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കരുതെന്നും യുഎസ് ആവശ്യപ്പെടുന്നു. ഇതിന് പകരമായി ഇറാന്റെ തുറമുഖങ്ങള്‍ക്കുമേലുള്ള ഉപരോധത്തില്‍ ഇളവ് വരുത്താമെന്നും എണ്ണ കയറ്റുമതി പുനഃസ്ഥാപിക്കാന്‍ അനുവദിക്കാമെന്നുമാണ് യുഎസിന്റെ വാഗ്ദാനം.
എന്നാല്‍, മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടുകള്‍ വിട്ടുനല്‍കണമെന്നും ലെബനനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഫെബ്രുവരി മുതല്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധനവില ഉയരുന്നതിനും അന്താരാഷ്ട്ര വ്യാപാര തടസ്സങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഏഴ് ആഴ്ച പിന്നിട്ടിട്ടും ഇരുഭാഗത്തുനിന്നും നേരിയ തോതില്‍ ആക്രമണങ്ങളും ആരോപണങ്ങളും തുടരുന്നുണ്ടെങ്കിലും പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് പോകാതെ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണ് ഇരുപക്ഷവും നിലവില്‍ ശ്രമിക്കുന്നത്.
Related News