തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
അതിനിടെ, കേസില്‍ പ്രത്യേക സംഘം നടത്തിയ തുടര്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലീസ് തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
കോടതി ആവശ്യപ്പെട്ട നാല് പ്രധാന കാര്യങ്ങളില്‍ വ്യക്തത വരുത്തി, ആവശ്യമായ രേഖാമൂലമുള്ള വിശദീകരണങ്ങളും തെളിവുകളും സഹിതമാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ ഏക പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ തന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് അന്നത്തെ ജില്ലാ കളക്ടറുമായി നടത്തിയ നിര്‍ണായകമായ ഫോണ്‍ സംഭാഷണങ്ങളും ആശയവിനിമയങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് അനുമതി തേടിയ ടി.വി. പ്രശാന്തന്‍ നടത്തിയ സ്വര്‍ണപ്പണയ ഇടപാടുകളുടെയും പണമിടപാടുകളുടെയും കൃത്യമായ രേഖകള്‍ അന്വേഷണസംഘം കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.
വിവാദമായ യാത്രയയപ്പ് യോഗം നടന്ന ഹാളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളുടെ പൂര്‍ണ്ണരൂപം എഡിറ്റ് ചെയ്യാതെ കോടതിക്ക് കൈമാറി. പമ്പ് അനുമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പുതിയ മൊഴിയും നിലവിലെ പരാതികളുടെ വിശദാംശങ്ങളും അടങ്ങുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോടതി ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ കേസിലെ വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് സിബിഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്.
Related News