വാഷിങ്ടണ്‍/ടെഹ്‌റാന്‍: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടുമൊരു യുദ്ധം അനിവാര്യമാണെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍. അമേരിക്ക ആവശ്യപ്പെടുന്നത് ഇറാന്റെ പൂര്‍ണ്ണമായ കീഴടങ്ങലാണെന്നും, എന്നാല്‍ ഇറാന്‍ ജനത അതിന് ഒരിക്കലും തയ്യാറാവില്ലെന്നും ഇറാന്റെ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് (ഖാതം അല്‍-അന്‍ബിയ) ഡെപ്യൂട്ടി മേധാവി മുഹമ്മദ് ജാഫര്‍ അസ്സദി വ്യക്തമാക്കി. കീഴടങ്ങാന്‍ തയ്യാറാകാത്ത പക്ഷം യുദ്ധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശത്രുത അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക മുന്നോട്ടുവെച്ച അന്തിമ കരാര്‍ നിര്‍ദ്ദേശത്തോട് ഇറാന്‍ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ടെഹ്‌റാനില്‍ തുടരുകയാണെന്ന് ഇറാന്‍ ചര്‍ച്ചാസംഘവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍, യു.എസിന്റെ മുന്‍പത്തെ കരാര്‍ ലംഘനങ്ങളും നിലനില്‍ക്കുന്ന അവിശ്വാസവും കാരണമാണ് ഇറാന്‍ ഈ നിര്‍ദ്ദേശത്തെ അതീവ ജാഗ്രതയോടെ സമീപിക്കുന്നത്. തങ്ങള്‍ക്ക് കൃത്യവും യഥാര്‍ത്ഥവുമായ നേട്ടങ്ങള്‍ ഉറപ്പുനല്‍കുന്ന കരാറാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, വരും ആഴ്ചകളില്‍ തന്നെ ഇറാനുമായി ഒരു ധാരണയിലെത്താന്‍ സാധിക്കുമെന്നും വെടിനിര്‍ത്തല്‍ നീട്ടാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും കഴിയുമെന്നാണ് കരുതുന്നതെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. ഇറാന്‍ പരോക്ഷ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലും, ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ അവകാശപ്പെട്ടത്.
എന്നാല്‍, ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച കാര്യം ഇറാന്‍ തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ട്രംപ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുറച്ചുകാലത്തേക്ക് ഇരുപക്ഷവും നിശ്ശബ്ദത പാലിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചാലും യു.എസ് ഇറാനെതിരെ ബോംബാക്രമണം നടത്തില്ലെന്നും, എന്നാല്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള യു.എസ് ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ അവസാനിച്ചാലും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് സിഎന്‍ബിസിക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ട്രംപ് തുറന്നടിച്ചു.
ലെബനനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന്, യു.എസുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ ഇറാന്‍ നിര്‍ത്തിവെച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'തസ്‌നിം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെബനനില്‍ യു.എസ്-ഇസ്രായേല്‍ സഖ്യം നടത്തുന്ന നീക്കങ്ങളാണ് ചര്‍ച്ചകള്‍ക്ക് തടസ്സമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും എക്‌സിലൂടെ (ട്വിറ്റര്‍) വ്യക്തമാക്കി. ഏതെങ്കിലും ഒരു മുന്നണിയില്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ അത് എല്ലാ മുന്നണിയിലെയും വെടിനിര്‍ത്തലിന്റെ ലംഘനമായി കണക്കാക്കുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് യു.എസും ഇസ്രായേലുമാണ് ഉത്തരവാദികളെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകള്‍ തടസ്സപ്പെട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 5 ഡോളറിലധികം വര്‍ദ്ധിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ആരംഭിച്ച യുദ്ധത്തില്‍ ഇറാനിലും ലെബനനിലുമായി ആയിരക്കണക്കിന് ആളുകളാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ഇസ്രായേലിനെയും അവരുടെ സഖ്യകക്ഷികളെയും ശിക്ഷിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി ഉപരോധിക്കാനും, യെമനിലെ ഹൂതികള്‍ ഉള്‍പ്പെടുന്ന പ്രതിരോധ മുന്നണിയെ ഉപയോഗിച്ച് ബാബ് അല്‍ മന്ദേബ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പുതിയ യുദ്ധമുന്നണികള്‍ സജീവമാക്കാനും ഇറാന്‍ പദ്ധതിയിടുന്നതായി തസ്‌നിം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ വിഷയത്തില്‍ ഇറാന്റെയും പ്രതിരോധ മുന്നണിയുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ചര്‍ച്ചകള്‍ക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
ഏപ്രില്‍ ആദ്യം മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇരുപക്ഷവും പരസ്പരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ യു.എസ് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന്, ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി കുവൈറ്റിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചെങ്കിലും യു.എസ് സൈന്യം അത് വിജയകരമായി പ്രതിരോധിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയായെന്ന് കുവൈറ്റ് ഭരണകൂടം അറിയിച്ചു.
Related News