തിരുവനന്തപുരം: കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറങ്ങി. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായും ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. വരുമാനത്തിന്റെ സിംഹഭാഗവും നിര്‍ബന്ധിത ചെലവുകള്‍ക്കായി മാറ്റിവയ്‌ക്കേണ്ടി വരുന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂലധന ചെലവ് രാജ്യത്ത് തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ക്കായാണ് ഉപയോഗിക്കുന്നത്. ജനങ്ങളില്‍ നിന്ന് നികുതി പിരിച്ച് അതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ധവളപത്രം വിമര്‍ശിക്കുന്നു. ഭരണത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആറായിരം കോടിയോളം രൂപ ട്രഷറിയില്‍ മിച്ചം വെച്ചിരുന്നു എന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെയും വാദങ്ങളെ ധവളപത്രത്തിലെ കണക്കുകള്‍ പ്രതിരോധിക്കുന്നുണ്ട്:
2025-26 സാമ്പത്തിക വര്‍ഷത്തില്‍ 7 മാസവും ട്രഷറി നെഗറ്റീവ് ബാലന്‍സിലായിരുന്നു. വര്‍ഷാവസാനം കാണിച്ച 6,322 കോടി രൂപയുടെ നീക്കിയിരിപ്പ് മാര്‍ച്ചിലെ പൊതുവിപണി വായ്പകളും (8,450 കോടി), മാര്‍ച്ച് 24ന് ശേഷം ലഭിച്ച അധിക കേന്ദ്ര വിഹിതവും (4,969 കോടി) ചേര്‍ത്തുള്ള താല്‍ക്കാലിക ക്രമീകരണം മാത്രമായിരുന്നു.
2026 ഏപ്രിലില്‍ ഖജനാവില്‍ 5,263.74 കോടി രൂപ ഉണ്ടായിരുന്നു എന്ന മുന്‍ സര്‍ക്കാരിന്റെ വാദം ധവളപത്രം ശരിവയ്ക്കുന്നുണ്ടെങ്കിലും, പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ ആറാഴ്ചയ്ക്കുള്ളില്‍ ഇതില്‍ 4,110 കോടിയുടെ ഇടിവുണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍, അതായത് 2026 മേയ് 16-ഓടെ ഖജനാവിലെ മിച്ചം 2,211.96 കോടി രൂപയായി ചുരുങ്ങി.
മുന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത കിഫ്ബിയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ധവളപത്രം പങ്കുവെക്കുന്നത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത 21,000 കോടി രൂപയാണ്. ഇനി ധനസഹായം നല്‍കേണ്ട പദ്ധതികള്‍ക്കായി 35,000 കോടിയിലധികം രൂപ കണ്ടെത്തണം. കിഫ്ബിയുടെ വായ്പാ ചെലവ് സര്‍ക്കാരിനേക്കാള്‍ 1-1.5% കൂടുതലാണെന്നും, ഈ കടം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 7,156.8 കോടി രൂപയായി ഉയര്‍ന്നു (6 വര്‍ഷത്തിനിടെ ഇരട്ടി വര്‍ധനവ്). കൊച്ചി മെട്രോയ്ക്ക് പ്രതിമാസം 35 കോടി രൂപയുടെ നഷ്ടമുണ്ട്. കെഎസ്ആര്‍ടിസിയുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1,580 കോടി രൂപയാണ്.
പ്രതിസന്ധി മറികടക്കാന്‍ കടുത്ത നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ഉയര്‍ത്താന്‍ ശുപാര്‍ശ. വിരമിക്കല്‍ പ്രായം ഓരോ വര്‍ഷം ഉയര്‍ത്തുമ്പോഴും വിരമിക്കല്‍ ആനുകൂല്യ ഇനത്തില്‍ സംസ്ഥാനത്തിന് 6,000 കോടി രൂപ ലാഭിക്കാം.കേന്ദ്ര മാതൃക പിന്തുടര്‍ന്ന് പത്തു വര്‍ഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മീഷനുകളെ നിയമിക്കുക എന്ന നിര്‍ദേശവുമുണ്ട്.
ലാഭത്തിലുള്ള ബെവ്‌കോയും നഷ്ടത്തിലുള്ള സപ്ലൈകോയും ഒരുമിപ്പിച്ച്, മദ്യവിതരണത്തിനും അവശ്യവസ്തു വിതരണത്തിനുമായി രണ്ട് പ്രത്യേക വിഭാഗങ്ങളാക്കി പുനഃസംഘടിപ്പിക്കണം. പ്രാധാന്യമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുക. കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നു.
സബ്സിഡി മാറ്റങ്ങള്‍: സബ്സിഡികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുക. ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവ് തിരിച്ചുപിടിക്കാന്‍ കഴിയാത്ത സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സബ്സിഡി നല്‍കുക. 'കടമെടുപ്പ് വികസനത്തിന്, വളര്‍ച്ച തിരിച്ചടവിനും' എന്ന ധനശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം കേരളം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന ധവളപത്രം, പ്രതിസന്ധി മറികടക്കാന്‍ കഠിനമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്ന് അടിവരയിടുന്നു.
Related News