ദുബായ്/വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണം തങ്ങളുടേതല്ലെന്നും, ഇറാന്‍ നടത്തിയ ബോധപൂര്‍വമായ ഡ്രോണ്‍ ആക്രമണമാണിതെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. വിമാനത്താവളത്തിലെ നാശനഷ്ടങ്ങള്‍ക്ക് കാരണം അമേരിക്കന്‍ പേട്രിയറ്റ് മിസൈല്‍ സംവിധാനത്തിന്റെ പിഴവാണെന്ന ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിമിന്റെ വാദം യു.എസ്. നിഷേധിച്ചു.
കുവൈറ്റിലെ നിര്‍ണായകമായ സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വിമാനത്താവളത്തിനും നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. പരിശോധനകള്‍ക്കുശേഷം ടെര്‍മിനല്‍ 4-ല്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.
കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. അമേരിക്കന്‍ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം, വ്യോമതാവളങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ ആക്രമിച്ചതായി ഇവര്‍ പറയുന്നു. ക്വെഷം ദ്വീപിന് തെക്ക് സ്ഥിതി ചെയ്യുന്ന ആശയവിനിമയ ടവര്‍ അമേരിക്ക തകര്‍ത്തതിലുള്ള പ്രതികാരമാണിതെന്ന് ഇറാന്‍ അവകാശപ്പെടുന്നു.
മിസൈലുകളെയും ഡ്രോണുകളെയും പരാജയപ്പെടുത്തിയ ശേഷം ക്വെഷം ദ്വീപിലെ ഇറാന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക പ്രത്യാക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാന്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടതായും യു.എസ് വ്യക്തമാക്കി.
ഇറാനിയന്‍ ടാങ്കറിന് നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്, ഇറാന്‍ നാവികസേന 'പാനായ' എന്ന കപ്പലിനു നേരെ മിസൈല്‍ ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ തകര്‍ക്കുന്നത് അമേരിക്കന്‍ സൈന്യത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെട്ടതാണ് മേഖലയിലെ സംഘര്‍ഷം ഇത്രയേറെ വഷളാകാന്‍ കാരണം. കഴിഞ്ഞയാഴ്ച ഒരു കരാറിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, ഇപ്പോള്‍ ആശയവിനിമയം നിലച്ച അവസ്ഥയിലാണ്. ഇറാന്‍ അണുവായുധം സ്വന്തമാക്കുന്നത് തടയുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അമേരിക്ക ആവര്‍ത്തിക്കുമ്പോള്‍, ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമാണെന്നാണ് ഇറാന്‍ വാദിക്കുന്നത്. ഉപരോധങ്ങള്‍ നീക്കുന്നതിനും മരവിപ്പിച്ച എണ്ണ വരുമാനം തിരികെ ലഭിക്കുന്നതിനും ഇറാന്‍ ശ്രമിക്കുന്നുണ്ട്.
Related News